NEWS

നടുക്കുന്ന ദൃശ്യങ്ങള്‍; ’45 ഡിഗ്രി ചെരി‍ഞ്ഞ്’ കപ്പല്‍, ഭയന്ന് പരക്കംപാഞ്ഞ് യാത്രക്കാര്‍, കാറ്റും കടല്‍ക്ഷോഭവും കാരണം VM TV NEWS CHANNEL

പ്രതികൂല കാലാവസ്ഥയെ തുടർന്ന് 45 ഡിഗ്രി ചരിഞ്ഞ് റോയല്‍ കരീബിയൻ ക്രൂയിസ്. റോയല്‍ കരീബിയൻ എക്സ്പ്ലോറർ ഓഫ് ദ സീസ് കപ്പലില്‍ നിന്നുള്ള നാടകീയമായ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കപ്പല്‍ 45 ഡിഗ്രി ചെരിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതോടെ കപ്പലിലുണ്ടായിരുന്ന യാത്രികർക്ക് തങ്ങളുടെ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.

ബാഴ്‌സലോണയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രയിലാണ് കപ്പലിന് മോശം കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നത്. ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട കപ്പലില്‍ നിന്നും ആളുകള്‍ ബാലൻസിന് വേണ്ടി ശ്രമിക്കുന്നതും ചരിഞ്ഞുവീഴാനായുന്നതും വീഡിയോയില്‍ കാണാം. ഇത് കൂടാതെ കുപ്പികള്‍ ബാർ ഷെല്‍ഫുകളില്‍ നിന്ന് വീഴുന്നതും മേശകള്‍ മറിഞ്ഞു വീഴുന്നതും കാണാം.

ക്രൂയിസ് മാപ്പർ പറയുന്നതനുസരിച്ച്‌, വ്യാഴാഴ്ച രാത്രി (നവംബർ 7) സ്പെയിനിലെ കാസ്റ്റിലിയൻ തീരത്ത് നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കപ്പല്‍ കാറ്റിലകപ്പെട്ടത്. സ്‌പെയിനിലെ കാനറി ദ്വീപുകളിലെ ഏറ്റവും വലിയ ടെനറൈഫിന് സമീപത്ത് വച്ചാണ് കപ്പല്‍ അപ്രതീക്ഷിതമായ കാറ്റില്‍ പെട്ടുപോയത് എന്നും റോയല്‍ കരീബിയൻ ക്രൂയിസ് പ്രസ്താവനയില്‍ പറഞ്ഞു. കപ്പലില്‍ ആ സമയത്ത് 4,290 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കടുവയുടെ ചിഹ്നം, ‘ഹ’ എന്ന അറബി അക്ഷരം; ടിപ്പു സുല്‍ത്താന്റെ തിളങ്ങുന്ന വാള്‍ ലേലത്തില്‍ വിറ്റു, ലഭിച്ചത് കോടികള്‍ VM TV NEWS CHANNEL

ലണ്ടൻ: മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ സ്വകാര്യ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയുടെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്. 2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ആദ്യത്തേതില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്. യുദ്ധാനന്തരം ടിപ്പുവിൻ്റെ മൃതദേഹം തിരയുന്നതില്‍ അദ്ദേഹത്തിൻ്റെ റെജിമെൻ്റാണ് സഹായിച്ചത്.

പീറ്റർ ചെറിയുടെ വെള്ളി മെഡല്‍ 23,040 പൗണ്ടിന് (24 ലക്ഷം രൂപ) വിറ്റു. 1800 ഏപ്രില്‍ 6-ന് ബംഗാള്‍ ഗവണ്‍മെൻ്റിൻ്റെ പേർഷ്യൻ പരിഭാഷകനായ എൻ.ബി. എഡ്മണ്‍സ്റ്റോണ്‍ ഒപ്പിട്ട, ടിപ്പു സുല്‍ത്താനും കർണാടകത്തിലെ നവാബുമാരും തമ്മിലുള്ള രഹസ്യ സഖ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് 35,840 പൗണ്ടിന് (38.6 ലക്ഷം രൂപ) വിറ്റു.

കടക്കെണിയില്‍ മലയാളി, നിക്ഷേപത്തിലും പിന്നില്‍; കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്ബാദ്യമില്ല VM TV NEWS CHANNEL

ന്യൂഡല്‍ഹി: രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളില്‍ കേരളവും.

കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളില്‍ 71 ശതമാനം, കാർഷികേതര കുടുംബങ്ങളില്‍ 58 ശതമാനം) സമ്ബാദ്യമുള്ളപ്പോള്‍, കേരളത്തിലിത് 35 ശതമാനം പേർക്കുമാത്രമാണ്. 65 ശതമാനം കുടുംബങ്ങള്‍ക്കും സമ്ബാദ്യമില്ല. ഗോവ മാത്രമാണ് ഇക്കാര്യത്തില്‍ (29 ശതമാനം) കേരളത്തിന് പിന്നിലുള്ളത്.

സമ്ബാദ്യക്കാര്യത്തില്‍ ഉത്തരാഖണ്ഡ് (93 ശതമാനം), ഉത്തർപ്രദേശ് (84 ശതമാനം), ഝാർഖണ്ഡ് (83 ശതമാനം) എന്നിങ്ങനെ 11 സംസ്ഥാനങ്ങളാണ് 70 ശതമാനത്തിനുമുകളില്‍. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്ബാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. 2021 ജൂലായ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കാർഷിക വർഷത്തിലായിരുന്നു സർവേ. ഇക്കാലയളവില്‍, സമ്ബാദിക്കുന്ന കുടുംബങ്ങളുടെ വാർഷിക സമ്ബാദ്യം ശരാശരി 20,139 രൂപയാണ്.

നിക്ഷേപത്തിലും പിന്നില്‍

ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകള്‍, സ്ഥിരനിക്ഷേപം, ഓഹരികള്‍, കിസാൻ വികാസ് പത്ര, ബോണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണ്. കേരളം, ഗോവ, ജമ്മു-കശ്മീർ, കർണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 20 ശതമാനത്തില്‍ താഴെ പേർക്കാണ് നിക്ഷേപമുള്ളത്.

കടക്കെണിയില്‍ മലയാളി

രാജ്യത്താകെ 52 ശതമാനം കുടുംബങ്ങള്‍ കടക്കെണിയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. കാർഷികകുടുംബങ്ങളിലിത് 55 ശതമാനവും മറ്റുകുടുംബങ്ങളില്‍ 48 ശതമാനവുമാണ്. ശരാശരി കടം 90,372 രൂപ വരും (കാർഷിക കുടുംബങ്ങള്‍ക്ക് 91231, മറ്റുള്ളവർക്ക് 89074). എന്നാല്‍, പ്രതികുടുംബ കടം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്-1,98,951 രൂപ. ഏറ്റവും കുറവ് ഝാർഖണ്ഡിലും-21,060 രൂപ.

കുടുംബങ്ങളുടെ ശരാശരി കടം കൂടുതലുള്ള സംസ്ഥാനങ്ങള്‍

കേരളം 1,98,951 രൂപ

നാഗാലാൻഡ് 1,97,229

മിസോറം 1,81,531

ഗോവ 1,79,973

പഞ്ചാബ് 1,59,237

ലഡാക്ക് 1,45,201

അരുണാചല്‍ പ്രദേശ് 1,42,358

ഗുജറാത്ത് 1,41,351

ജമ്മു-കശ്മീർ 1,39,358

തെലങ്കാന 1,29,599

ഹിമാചല്‍ പ്രദേശ് 1,28,656

കർണാടക 1,14,196

മണിപ്പുർ 1,05,667

കാലി മേയ്ക്കല്‍ മുതല്‍ കണ്‍സ്ട്രഷൻ ജോലി വരെ ; ശമ്ബളമൊന്നുമില്ല ഭക്ഷണം തരും ; പ്രണവ് മോഹൻലാല്‍ ചെയ്യുന്ന വര്‍ക്ക്‌എവേയില്‍ ജോയിൻ ചെയ്യാൻ താല്‍പ്പര്യമുണ്ടോ  

രാജ്യങ്ങളായ രാജ്യങ്ങളില്‍ ഒന്നും അറിയാതെ ആരെയും ആശ്രയിക്കാതെ യാത്രകള്‍ ചെയ്യാൻ സാധിക്കുകയാണെങ്കില്‍ എന്തൊരു ഭാഗ്യം ആണല്ലേ….

ഇങ്ങനെയൊരു ഭാഗ്യമുള്ള ആളാണ് പ്രണവ് മോഹൻലാല്‍. തനിച്ചുള്ള യാത്രകളാണ് താരത്തിന്റേത്. പ്രണവ് എവിടെയാണ് എന്നുള്ളത് പോലും വീട്ടുക്കാർക്ക് അറിയില്ല എന്ന് തന്നെ വേണം പറയാൻ. ഈയിടെ പ്രണവിനെ കുറിച്ച്‌ അമ്മ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പ്രണവ് ഇപ്പോള്‍ സ്‌പെയിനിലാണുള്ളത്. അവിടെ ഏതോ ഫാമിലോ മറ്റോ ആണുള്ളത്. ജോലി ചെയ്യുകയാണ്. പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും അവർ കൊടുക്കും. വർക്ക് എവേ എന്നാണ് അവർ അതിനെ വിളിക്കുന്നത്.

എന്താണ് വർക്ക് എവേ എന്ന് അറിയോ…..സഞ്ചാര വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരു കമ്ബനിയാണ് വർക്ക്‌എവേയുടെ പിന്നിലുള്ളത്. ഈ പ്ലാറ്റ്‌ഫോമില്‍ ആർക്കും അംഗമാകാം. കന്നുകാലികളെ മെയ്ക്കുക ,പാചകം ചെയ്യുക, കൃഷി ചെയ്യുക , തുടങ്ങിയ സന്നദ്ധ സേവനങ്ങളും ഏറ്റെടുക്കാം. സുചിത്ര പറയുന്നതിനനുസരിച്ച്‌ ഇങ്ങനെയുള്ള കമ്ബനിയിലാണ് പ്രവർത്തിക്കുന്നത്.

ഇതിലൂടെ കിട്ടുന്ന ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് ഒരു നാട്ടില്‍ പോയി നാട്ടുകാരോട് സംസാരിച്ചും ഇടപഴകിയും അവരുടെ ഭാഷയും സംസ്‌കാരവും പഠിക്കാൻ താല്‍പ്പര്യമുള്ളവർക്ക് ഈ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ് . വിദേശഭാഷ പഠിക്കാൻ ഏറ്റവും പറ്റിയ മാർഗ്ഗമായി പലരും ഈ പരിപാടി നിർദേശിക്കാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വലിയ ചിലവ് ഇല്ല എന്നതാണ്. ഇതില്‍ താമസവും ഭക്ഷവും സൗജന്യമായിരിക്കും. ആഴ്ചയില്‍ 25 മണിക്കൂർ ജോലി ചെയ്യണമെന്ന് മാത്രം. അതായത്, ഏതാണ്ട് മൂന്ന് തൊഴില്‍ദിനങ്ങള്‍ മാത്രം. ബാക്കി സമയം നമുക്ക് എങ്ങനെ വേണമെങ്കിലും ചിലവിടാം. എത്ര നാള്‍ സ്ഥലത്ത് തങ്ങണം എന്നുള്ളത് അതിഥിയും ആതിഥേയരും തമ്മിലുള്ള കരാർ പോലെയിരിക്കും.

വർക്ക്‌എവേ വെബ്‌സ്‌റ്റൈല്‍ സൈൻ – ഇൻ ചെയ്ത് ഏതൊരാള്‍ക്കും ഇതില്‍ അംഗമാകാവുന്നതാണ്. 50 ഡോളർ ചെലവിട്ടാല്‍ വർക്ക്‌എവേ അംഗമാകാൻ സാധിക്കും. ഇന്ത്യക്കകത്തും പുറത്തും വർക്ക്‌എവേ സൗകര്യങ്ങള്‍ ലഭിക്കും. എന്തായാലും ശ്രദ്ധിച്ചും കണ്ടുമെല്ലാം ചെയ്യേണ്ട കാര്യമാണിത് എന്ന് ചുരുക്കം.

പുരുഷന്മാരെ പ്രണയത്തില്‍ വീഴ്ത്തുന്നത് ഈ ഘടകങ്ങളാണ്; അറിയാം

പ്രണയത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒരുപോലെയാണെങ്കിലും അവരെ പ്രണയത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാകാം.

ചില പുരുഷന്മാര്‍ വളരെ സ്‌നേഹത്തോടെ ഇടപഴകുകയും ഏറെ നേരം ഒരുമിച്ച്‌ ചിലവഴിക്കുകയും ചെയ്യുമ്ബോള്‍ പ്രണയമാണോ എന്ന് സ്ത്രീകള്‍ സംശയിക്കാറുണ്ട്. പക്ഷേ അവര്‍ക്ക് പിടിതരുന്ന ഒരു സൂചനകളും ലഭിക്കണമെന്നുമില്ല.

പുരുഷന്മാരെ പ്രണയത്തിലേക്ക് ആകര്‍ഷിക്കുന്ന ചില ഘടകങ്ങള്‍ മനസ്സിലാക്കിയാല്‍ പ്രണയം തിരിച്ചറിയാന്‍ എളുപ്പമാണ്. ആ ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

പ്രണയിക്കാന്‍ എളുപ്പമാണ്, പക്ഷേ അത് നിലനിര്‍ത്തി കൊണ്ടുപോകുക അത്ര എളുപ്പമല്ല. അത് പ്രണയത്തിന്റെ സുവര്‍ണ്ണനിയമമാണ്. രണ്ട് വ്യക്തികള്‍ മുഖംമൂടിയില്ലാതെ പരസ്പരം ഇടപഴകുകയും രണ്ടുപേരുടെയും വ്യക്തിത്വവും സ്വഭാവങ്ങളും അംഗീകരിക്കുകയും ചെയ്യുമ്ബോഴാണ് പ്രണയം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. തന്നെ താനായി അംഗീകരിച്ച്‌ കൂടെ നില്‍ക്കുന്ന സ്ത്രീയോടാണ് പുരുഷന് പ്രണയം തോന്നുക. മറ്റൊരാളെ പോലെ ആകാന്‍ നിര്‍ബന്ധിക്കുകയോ തനിക്കില്ലാത്ത കഴിവുകളും സ്വഭാവങ്ങളും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന്മാര്‍ക്ക് ഇഷ്ടം കുറയും. തന്നെ താനായി അംഗീകരിക്കുന്ന, പിന്തുണയ്ക്കുന്ന സ്ത്രീയോടുള്ള സ്‌നേഹം ദിനംപ്രതി കൂടിവരും.

മറ്റുള്ള എന്തിനേക്കാളും തന്നെ വിലമതിക്കുന്ന, തനിക്ക് പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ പുരുഷന്റെ മനസ്സ് കീഴടക്കും. തന്നെ സ്‌പെഷ്യലായി കരുതുന്ന സ്ത്രീകളോട് പുരുഷന് പ്രണയം തോന്നും.

വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും കരിയറില്‍ വളര്‍ച്ച നേടുകയും ചെയ്ത ഒരു സ്ത്രീ പുരുഷന് പ്രചോദനമാകും. തന്നെയും നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും. ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതില്‍ തനിക്ക് തുണയായി നില്‍ക്കുകയും തന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന് ഇഷ്ടം കൂടും.

ആത്മവിശ്വാസം പുരുഷന്മാരെ ആകര്‍ഷിക്കുന്ന പ്രധാനഗുണമാണ്. പ്രത്യേകിച്ച്‌ താനുമായുള്ള ബന്ധത്തില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും.

ഉള്ളിലുള്ള പ്രണയം ഒളിച്ചുപിടിക്കുന്ന സ്ത്രീയേക്കാള്‍ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീയോടാണ് പുരുഷന് ഇഷ്ടം തോന്നുക. പ്രണയം പിടിച്ചെടുക്കേണ്ടതല്ലെന്നാണ് മിക്ക പുരുഷന്മാരും കരുതുന്നത്.

ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.

ആഹാ, അ‌ന്തസ്! ഡിസ്കൗണ്ട് കൊടുക്കുവാണേല്‍ ഇങ്ങനെ കൊടുക്കണം; മോട്ടറോള എഡ്ജ് 50 പ്രോ കലക്കി 

കിടിലൻ സ്മാർട്ട്ഫോണ്‍ വൻ ഡിസ്കൗണ്ടില്‍ സ്വന്തമാക്കുന്നത് ഇരട്ടി സന്തോഷം നല്‍കുന്ന കാര്യമാണ്. നല്ലൊരു സ്മാർട്ട്ഫോണ്‍ വാങ്ങാൻ സാധിച്ചു എന്നത് ആദ്യ സന്തോഷം.

യഥാർഥ വിലയെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ അ‌ത് സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് രണ്ടാമത്തെ സന്തോഷം. അ‌ങ്ങനെയൊരു സന്തോഷം ഇപ്പോള്‍ മോട്ടറോള ആരാധകർക്ക് ലഭ്യമാണ്. അ‌തായത് മോട്ടറോളയുടെ എഡ്ജ് 50 സീരീസിലെ മികച്ച മോഡലുകളിലൊന്നായ മോട്ടറോ എഡ്ജ് 50 പ്രോ 5ജി (Motorola Edge 50 Pro 5G) ഇപ്പോള്‍ ഫ്ലിപ്പ്കാർട്ടില്‍ ഏതാണ്ട് 5000 രൂപ ഡിസ്കൗണ്ടില്‍ സ്വന്തമാക്കാൻ സാധിക്കും.

അ‌തായത്, മോട്ടറോള എഡ്ജ് 50 സീരീസില്‍ ഏതാണ്ട് അ‌ഞ്ചോളം മോഡലുകള്‍ ഉണ്ട്. അ‌തില്‍ പ്രോ മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് ഈ വർഷം ഏപ്രിലില്‍ ആയിരുന്നു. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 31,999 രൂപയും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 35,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോള്‍ ഫ്ലിപ്പ്കാർട്ടി മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി റാമുള്ള അ‌ടിസ്ഥാന മോഡല്‍ വെറും 27,999 രൂപ വിലയിലും 12ജിബി റാം മോഡല്‍ 31,999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ഏകദേശം 4000 രൂപയുടെ ഡയറക്‌ട് ഡിസ്കൗണ്ട് ഈ രണ്ട് വേരിയന്റുകള്‍ക്കും ഫ്ലിപ്പ്കാർട്ട് നല്‍കിയിരിക്കുന്നു.

ഡയറക്‌ട് ഡിസ്കൗണ്ടിന് പുറമേ അ‌ടിസ്ഥാന വേരിയന്റിന് 1000 രൂപയും ടോപ് വേരിയന്റിന് 1200 രൂപയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാല്‍ 8ജിബി വേരിയന്റിന് ആകെ 5000 രൂപയുടെയും 12ജിബിയുടേതിന് 5200 രൂപയുടെയും ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ 19850 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ജീനിയസ് സ്മാർട്ട്ഫോണ്‍ എന്ന നിലയില്‍ മോട്ടറോള ഇന്ത്യയില്‍ അ‌വതരിപ്പിച്ച മോഡലാണ് എഡ്ജ് 50 പ്രോ 5ജി.

പാന്റോണ്‍ വാലിഡേറ്റഡായിട്ടുള്ള ട്രൂ കളർ ഡിസ്പ്ലേ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണ്‍ ഡിസ്പ്ലേ, ലോകത്തിലെ ആദ്യത്തെ AI- പവർഡ് പ്രോ-ഗ്രേഡ് ക്യാമറ എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളില്‍പ്പെടുന്നു.

മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകള്‍: ക്വാല്‍ക്കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 7 ജെൻ 3 ചിപ്സെറ്റാണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്. 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേ, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകള്‍ ഇതിലുണ്ട്.

OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറ, മാക്രോയും ഡെപ്‌ത്തും പ്രദാനം ചെയ്യുന്ന 13MP അള്‍ട്രാ വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിള്‍ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടേറോള എഡ്ജ് 50 പ്രോയില്‍ ഒരുക്കിയിരിക്കുന്നത്. സെല്‍ഫിക്കും മറ്റുമായി 50എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 5G SA/NSA, ഡ്യുവല്‍ 4G VoLTE, വൈഫൈ 6E 802.11ax (2.4GHz /5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, IP68 റേറ്റിംഗ്, 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററി തുടങ്ങിയവയും ഇതിലുണ്ട്. എൻട്രി ലെവല്‍ മോഡലിന്റെ ബോക്സില്‍ 68W ചാർജറാണ് ഉള്ളത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അറിഞ്ഞുകൊണ്ട് സ്ത്രീ ശാരീരിക ബന്ധത്തിന് സമ്മതം നല്‍കിയാല്‍ വിവാഹവാഗ്ദാന പീഡനക്കേസ് നിലനില്‍ക്കില്ല: കല്‍ക്കട്ട ഹൈക്കോടതി VM TV NEWS CHANNEL

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി.

ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അത്തരം ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ബോധവതിയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല. അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പരിണിത ഫലത്തെക്കുറിച്ച്‌ അറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാന്‍ കഴിയില്ല.

ബലാത്സംഗ കുറ്റത്തിന് 7 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും കീഴ്‌ക്കോടതി വിധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കല്‍ക്കട്ട ഹൈക്കോടതി. വിവാഹ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ഗര്‍ഭിണിയായി ഒമ്ബതാം മാസമാണ് യുവതി പരാതി നല്‍കിയത്.

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 43 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും 6 പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതു മണ്ഡലങ്ങളുമാണ് ഇന്ന് പൊളിങ് ബൂത്തിലെത്തുന്നത്.

അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ ശ്രദ്ധേയ മണ്ഡലം മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ മത്സരിക്കുന്ന സെരായ്കെല ആണ്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച വിട്ട ചംപായ് സോറന്‍ ബിജെപി ടിക്കറ്റിലാണ് സെരായ്കെലയില്‍ മത്സരിക്കുന്നത്. ചംപായിയെ നേരിടുന്നത് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേശ് മഹാലി തന്നെയാണ്.

ചംപായ്യുടെ മകന്‍ ബാബുലാല്‍ സോറന്‍ ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ പൂര്‍ണിമ സാഹു എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നു. മീര മുണ്ട പോട്കയിലും പൂര്‍ണിമ ജംഷേദ്പുര്‍ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് 38 മണ്ഡലങ്ങളില്‍ ഈ മാസം 20 ന് നടക്കും.

പശ്ചിമ ബംഗാളില്‍ ആറു മണ്ഡലങ്ങളിലും ബിഹാറില്‍ നാലിടത്തും, കര്‍ണാടകയില്‍ മൂന്ന് മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗാളില്‍ നയ്ഹാതി, ഹരോവ, മെദിനിപൂർ, തല്‍ദാൻഗ്ര, സിതായ്, മാദരിഹട്ട് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാദരിഹട്ട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളാണ്. ആറു മണ്ഡലങ്ങളിലും ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. 5 മണ്ഡലങ്ങളില്‍ ഇടതു സഖ്യം മത്സരിക്കുന്നുണ്ട്.ഇതില്‍ ഒരു സീറ്റില്‍ സിപിഐ (എംഎല്‍) ആണ് മത്സരിക്കുന്നത്.

ബിഹാറില്‍ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ മൂന്നും ഇന്ത്യാ സഖ്യത്തിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നാലിടത്ത് മത്സരിക്കുന്നുണ്ട്. കർണാടകയില്‍ മൂന്നു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണം അസംബ്ലി സീറ്റില്‍ മകൻ നിഖില്‍ കുമാരസ്വാമിയാണ് എൻഡിഎ സ്ഥാനാർത്ഥി.

മുൻ ബിജെപി നേതാവ് സി പി യോഗേശ്വർ ആണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. ബിജെപി എംഎല്‍സി സ്ഥാനം രാജിവെച്ചാണ് യോഗേശ്വർ കോണ്‍ഗ്രസില്‍ ചേർന്നത്. മുമ്ബ് 5 തവണ നിയമസഭാംഗമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവച്ച ഷിഗ്ഗാവില്‍ മകൻ ഭരത് ബി ബൊമ്മെയും (ബിജെപി) ഇ തുക്കാറാം (കോണ്‍ഗ്രസ്) ഒഴിഞ്ഞ സന്ദൂർ സംവരണ മണ്ഡലത്തില്‍ ഭാര്യ ഇ അന്നപൂർണയും മത്സരിക്കുന്നു.

വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായെന്ന് അമിത് ഷാ ; രാഹുലിന്റെ നാല് തലമുറകള്‍ക്ക് സംവരണത്തെ തൊടാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി VM TV NEWS

റാഞ്ചി : കർണാടകയിലെ ക്ഷേത്രങ്ങളുടെയും ഗ്രാമവാസികളുടെയും മറ്റുള്ളവരുടെയും ഭൂമി വഖഫ് ബോർഡ് തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ജാർഖണ്ഡിലെ ബഗ്മാരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ യാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയില്‍ അത് ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡില്‍ മാറ്റങ്ങള്‍ വേണ്ടന്നാണ് ഹേമന്ത് ബാബുവും രാഹുല്‍ ഗാന്ധിയും പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, പക്ഷേ വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ബിജെപി പാസാക്കും. ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഇതിനു പുറമെ ജാർഖണ്ഡില്‍ നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാൻ ആവശ്യമായ യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം ആദിവാസികളെ അതിന്റെ പരിധിയില്‍ നിന്ന് മാറ്റിനിർത്തുമെന്ന് ഉറപ്പുനല്‍കി.

കൂടാതെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജാർഖണ്ഡില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

കൂടാതെ ഒബിസി സംവരണത്തിന് കോണ്‍ഗ്രസ് എതിരാണെന്ന് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ക്ക് നിങ്ങളുടെ സംവരണത്തെ തൊടാൻ കഴിയില്ലെന്നും റാലിയെ അഭിസംബോധന ചെയ്യവെ ഷാ പറഞ്ഞു.

ജെഎംഎം-രാഹുല്‍ ബാബ ജാതികളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ പാവപ്പെട്ടവർ, കർഷകർ, യുവാക്കള്‍, സ്ത്രീകള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചാല്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ജാർഖണ്ഡിനെ രാജ്യത്തെ ഏറ്റവും സമ്ബന്നമായ സംസ്ഥാനമാക്കി മാറ്റുമെന്നും ജെഎംഎം-കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിക്കുന്ന ഓരോ പൈസയും അതിന്റെ ഖജനാവിലേക്ക് തിരികെ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.

ആകെയുള്ള 10 സെൻ്റ് ഭൂമി വീതിച്ചുനല്‍കാമെന്ന് പറഞ്ഞിട്ടും ക്രൂരത;ജ്യേഷ്ഠനെ വെട്ടിക്കൊന്ന അനുജൻ പിടിയില്‍ VM TV NEWS

പരവനടുക്കം: ചെരിവുള്ള മണ്‍തിട്ടയില്‍ ആകെയുള്ള പത്ത് സെന്റ്. ഇതില്‍ സുരക്ഷിതത്വം കുറഞ്ഞ പഴയ ഓടിട്ട വീട്. റോഡും വെള്ളവും ഇല്ലാത്ത പുരയിടം.

ഇതിനായുള്ള അവകാശ തർക്കത്തിലാണ് തിങ്കളാഴ്ച രാത്രി ചെമ്മനാട് ജ്യേഷ്ഠനെ അനുജൻ കൊലക്കത്തിക്കിരയാക്കിയത്. മാവിലറോഡ് പേറവളപ്പിലെ ഐങ്കൂറൻ ചന്ദ്രൻ നായർ (50) വെട്ടേറ്റുമരിച്ച സംഭവത്തില്‍ സഹോദരൻ എ. ഗംഗാധരൻ (47) അറസ്റ്റിലായെങ്കിലും വിയോഗം അനാഥമാക്കിയത് ഭാര്യയും രണ്ടുപെണ്‍മക്കളുമടങ്ങിയ കുടുംബത്തിനെയാണ്.

നെഞ്ചിലും കഴുത്തിലും ഏറ്റ സാരമായ മുറിവാണ് ചന്ദ്രന്റെ മരണകാരണം. ശ്വാസനാളംവരെ വെട്ടേറ്റതിന്റെ ആഴമെത്തിയിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുമായ പേറവളപ്പിലെ എ. മണികണ്ഠൻ (47), എം. ഗോപിനാഥൻ (44) എന്നിവർക്ക് അക്രമം തടയുന്നതിനിടെ വലതുകൈക്ക് വെട്ടേറ്റു. മണികണ്ഠന് ഏറ്റ മുറിവില്‍ പത്ത് തുന്നല്‍ വേണ്ടിവന്നു.

ചന്ദ്രന്റെ അച്ഛൻ അടുക്കാടുക്കം കുമാരൻ നായർ മറ്റൊരു മകനായ നാരായണനൊപ്പമാണ് താമസം. ഒൻപത് വർഷം മുൻപ് മരിച്ച അമ്മ കുഞ്ഞമ്മാറിന്റെ പേരിലാണ് സ്ഥലവും വീടും. രണ്ടാമത്തെ മകനായ അവിവാഹിതനായ ഗംഗാധരൻ 25 വർഷമായി മാറിത്താമസിക്കുകയായിരുന്നു. എങ്കിലും അടുത്ത കാലത്ത് ചന്ദ്രന്റെ വീട്ടിലെത്തി സ്ഥലം തനിക്കും അവകാശപ്പെട്ടതെന്ന് വ്യക്തമാക്കി ശല്യമുണ്ടാക്കുമായിരുന്നു. ചന്ദ്രൻ ഇക്കാര്യം ബന്ധുക്കളോട് പറയുകയും സ്വത്ത് വിഹിതം നല്‍കാൻ സന്നദ്ധത കാട്ടുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍, പല കാരണങ്ങളാല്‍ തീരുമാനം നീണ്ടു.

തിങ്കളാഴ്ച രാത്രി ലഹരിക്കടിമപ്പെട്ട് ചന്ദ്രന്റെ വീട്ടിലെത്തിയ ഗംഗാധരൻ സ്വത്ത് ആവശ്യപ്പെട്ട് ബഹളം വെച്ച്‌ വീട്ടുകാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടെ വരാന്തയിലെത്തിയ ചന്ദ്രനുനേരെ സഞ്ചിയില്‍ ഒളിപ്പിച്ചിരുന്ന കത്തി വീശുകയായിരുന്നു. മറ്റുള്ളവർക്കുനേരെ കത്തിയുമായി നീങ്ങിയ ഗംഗാധരനെ തടയുന്നതിനിടെയാണ് മണിക്കും ഗോപിക്കും വെട്ടേറ്റത്. അപ്രതീക്ഷിത ആക്രമത്തില്‍ പരിക്കേറ്റ് വീട്ടുമുറ്റത്തുവീണ ചന്ദ്രനെ ഓടിക്കൂടിയ നാട്ടുകാർ താങ്ങിയെടുത്ത് നടന്ന് റോഡിലെത്തിച്ചാണ് വാഹനത്തില്‍ കയറ്റി ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മുറ്റത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ആക്രമത്തിനുശേഷം കുന്നുകയറി റോഡിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച ഗംഗാധരനെ നാട്ടുകാർ മല്‍പ്പിടിത്തത്തിലൂടെ പിടികൂടി മേല്‍പ്പറമ്ബ് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കുടുംബത്തിന്റെ വിളക്കണഞ്ഞു

കൂലിപ്പണിക്കാരനായ ചന്ദ്രൻ കുടുംബത്തിന്റെ അത്താണിയായിരുന്നു. ഭാര്യ രമണിക്ക് അസുഖമായതിനാല്‍ വീട്ടിലെ കാര്യങ്ങളും ചന്ദ്രന്റെ ഉത്തരവാദിത്വത്തിലായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ പി.ജി. മലയാളത്തിന് പഠിക്കുന്ന മൂത്തമകള്‍ മാളവിക കാല്‍വഴുതിയുണ്ടായ നീർക്കെട്ടുമൂലം വീട്ടില്‍ കഴിയുകയാണ്. ശിവമായയാണ് ഇളയ മകള്‍. എന്നും രാവിലെ വീട്ടിലേക്കാവശ്യമായ വെള്ളം ചുമന്നെത്തിച്ചശേഷമാണ് ചന്ദ്രൻ പണിക്ക് പോയിരുന്നത്.

സംഭവസ്ഥലം ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ബേക്കല്‍ ഡിവൈ.എസ്.പി. വി.വി. മനോജ്കുമാർ, മേല്‍പ്പറമ്ബ് ഇൻസ്പെക്ടർ എ. സന്തോഷ്കുമാർ, ഫൊറൻസിക് വിദ്ഗധർ എന്നിവർ സന്ദർശിച്ചു. ചന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെ വീട്ടിലെത്തിച്ചശേഷം സംസ്കരിച്ചു.

ശബരിമലയ്‌ക്ക് പോകുന്ന വിദ്യാര്‍ഥികളും യൂണിഫോം ധരിക്കണം: നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച്‌ രക്ഷിതാവിന്റെ ആത്മഹത്യാശ്രമം VM TV NEWS CHANNEL

ഇരിങ്ങാലക്കുട: ശബരിമലയ്‌ക്ക് പോകുവാന്‍ മാലയിട്ട വിദ്യാര്‍ഥികളും യൂണിഫോം ധരിച്ച്‌ വരണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച്‌ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തി രക്ഷിതാവ്.

കുറ്റിച്ചിറ ചായ്‌പ്പന്‍കുഴി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികളോട് ശബരിമലയ്‌ക്ക് പോകാന്‍ മാലയിട്ടവര്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിസ്ട്രിക്‌ട് ഇ ഡി എല്‍ ഓഫീസര്‍ക്ക് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് വിളിച്ച്‌ പരാതി നല്‍കിയിരുന്നു.പരാതിയെ തുടര്‍ന്ന് ഇഡിഎല്‍ ടി ഷൈല പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട് സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി ശബരിമലയ്‌ക്ക് നോമ്ബെടുത്ത് മാലയിട്ട കുട്ടികളും യൂണിഫോം ധരിക്കണമെന്ന പ്രിന്‍സിപ്പലിന്റെ ഉത്തരവ് പിന്‍വലിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിഷയത്തില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയ മറ്റൊരു രക്ഷിതാവ് ആത്മഹത്യാശ്രമം നടത്തി. ഇദ്ദേഹത്തോടൊപ്പം ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു.

ഇഡിഎല്‍ ഓഫീസര്‍ ടി. ഷൈലയോട് പരാതി ബോധിപ്പിക്കുന്നതിനിടെ രക്ഷിതാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലവഴി ഒഴിക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ കൈവശം വച്ചിരുന്ന ലൈറ്റര്‍ ഭാര്യയുടെ സഹായത്തോടെ ഓഫീസര്‍ പുറത്തേക്ക് എറിഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.സംഭവത്തെ തുടര്‍ന്ന് ടി ഷൈല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.