
റാഞ്ചി : കർണാടകയിലെ ക്ഷേത്രങ്ങളുടെയും ഗ്രാമവാസികളുടെയും മറ്റുള്ളവരുടെയും ഭൂമി വഖഫ് ബോർഡ് തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ജാർഖണ്ഡിലെ ബഗ്മാരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ യാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയില്‍ അത് ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡില്‍ മാറ്റങ്ങള്‍ വേണ്ടന്നാണ് ഹേമന്ത് ബാബുവും രാഹുല്‍ ഗാന്ധിയും പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, പക്ഷേ വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ബിജെപി പാസാക്കും. ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഇതിനു പുറമെ ജാർഖണ്ഡില്‍ നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാൻ ആവശ്യമായ യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം ആദിവാസികളെ അതിന്റെ പരിധിയില്‍ നിന്ന് മാറ്റിനിർത്തുമെന്ന് ഉറപ്പുനല്‍കി.
കൂടാതെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജാർഖണ്ഡില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കൂടാതെ ഒബിസി സംവരണത്തിന് കോണ്‍ഗ്രസ് എതിരാണെന്ന് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ക്ക് നിങ്ങളുടെ സംവരണത്തെ തൊടാൻ കഴിയില്ലെന്നും റാലിയെ അഭിസംബോധന ചെയ്യവെ ഷാ പറഞ്ഞു.
ജെഎംഎം-രാഹുല്‍ ബാബ ജാതികളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ പാവപ്പെട്ടവർ, കർഷകർ, യുവാക്കള്‍, സ്ത്രീകള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചാല്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ജാർഖണ്ഡിനെ രാജ്യത്തെ ഏറ്റവും സമ്ബന്നമായ സംസ്ഥാനമാക്കി മാറ്റുമെന്നും ജെഎംഎം-കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിക്കുന്ന ഓരോ പൈസയും അതിന്റെ ഖജനാവിലേക്ക് തിരികെ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.