കൂട്ടുകാരുമായി ബെറ്റുവെച്ചു, പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം VM TV NEWS EXCLUSIVE

Spread the love

ബെംഗളൂരു: സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ദീപാവലി. എന്നാല്‍ നിരവധി അപകടങ്ങള്‍ക്കും ദീപാവലി ആഘോഷങ്ങള്‍ വഴിവെക്കാറുണ്ട്.

പടക്കംപൊട്ടിക്കലുമായി ബന്ധപ്പെട്ടായിരിക്കും മിക്കപ്പോഴും അപകടങ്ങള്‍ സംഭവിക്കാറ്. അത്തരത്തിലൊരു വാർത്തയാണ് ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. കൂട്ടുകാരുമായി ബെറ്റുവെച്ച്‌ പടക്കത്തിനുമുകളില്‍ ഇരുന്ന യുവാവിന് ദാരുണാന്ത്യം.

ശബരീഷ് (32) എന്നയാളാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ഒരു ഓട്ടോറിക്ഷയായിരുന്നു ബെറ്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാർ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം.

അല്‍പസമയത്തിന് ശേഷം പെട്ടി പൊട്ടിത്തെറിക്കുന്നതും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടൻ കൂട്ടുകാർ വീണ്ടും ശബരീഷിന് ചുറ്റും ഓടിക്കൂടുന്നു. ശബരീഷ് എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതും അതിനുകഴിയാതെ പിന്നാക്കം മറിഞ്ഞുവീഴുന്നതും കൂട്ടുകാർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പുകവന്നുമൂടി ദൃശ്യങ്ങള്‍ മറയുന്നു.

സ്ഫോടനത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. സംഭവത്തിന് മുമ്ബായി ശബരീഷും കൂട്ടുകാരും മദ്യപിച്ചിരുന്നതായി തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.

Leave a Reply

Your email address will not be published.