മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ലോക്സഭാ അംഗങ്ങൾക്ക് അനുവദിക്കുന്ന പ്രാദേശിക വികസന ഫണ്ട് വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ച ബിജെപി എംപി വിവാദത്തിൽ. തെലങ്കാനയിലെ ബിജെപി എംപിയായ സോയം ബാപ്പു റാവുവാണ് എംപി ഫണ്ട് വീട് നിർമാണത്തിനും മകന്റെ വിവാഹത്തിനുമായി ചെലവഴിച്ചിരിക്കുന്നത്.
തന്റെ ലോക്‌സഭാ സീറ്റായ അദിലാബാദിൽ ബിജെപി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റാവു ഫണ്ട് ദുരുപയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തനിക്ക് ഈ പ്രദേശത്ത് വീടില്ലാത്തതിനാൽ, ഫണ്ടിൽ ഒരു ഭാഗം താൻ വീട് നിർമാണത്തിന് ഉപയോഗിച്ചു. എനിക്കും ഒരു വിവാഹം നടത്താൻ ഉണ്ടായിരുന്നു, അതിനാൽ തൻ്റെ മകന്റെ വിവാഹത്തിന് താൻ ആ ഫണ്ടിൽ കുറച്ച് ഉപയോഗിച്ചു. ഇതാണ് സത്യം. മൊത്തം ഫണ്ടിന്റെ ഒരു ഭാഗം മാത്രമേ താൻ ഉപയോഗിച്ചുള്ളൂവെന്നും എംപി പറഞ്ഞു.
നിങ്ങൾ മനസിലാക്കണം, പണ്ട് പല എംപിമാരും മൊത്തം ഫണ്ടും അവരുടെ സ്വന്തം കാരണങ്ങൾക്കു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന്, പാർട്ടിയിലെ ചില നേതാക്കൾ പല തരത്തിൽ വിമർശിക്കുന്നു. പക്ഷേ അവർ മുമ്പ് എത്രമാത്രം ഉപയോഗിച്ചെന്ന് അവർക്ക് ചിന്തിക്കുന്നില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.ഇന്ത്യയിലെ ഒരു എംപിക്കും തന്റെ മണ്ഡലത്തിനായി അനുവദിക്കുന്ന ഫണ്ടായ അഞ്ച് കോടി രൂപ വികസനത്തിനായി ചെലവഴിക്കാൻ കഴിയില്ലെന്നാണ് റാവുവിൻ്റെ അവകാശവാദം.