Jayan: ജയിക്കാൻ ജീവിച്ച ജയൻ; അനശ്വര നടൻ വിടപറഞ്ഞിട്ട് 42 വർഷം

Spread the love

അനശ്വര നടൻ ജയൻ(jayan) വിടപറഞ്ഞിട്ട് ഇന്നേക്ക് 42 വർഷം. 42 വർഷങ്ങൾക്കിപ്പുറവും മലയാള സിനിമയിൽ ജയനെന്ന ആക്ഷൻ ഹീറോ അനശ്വരനാണ്. മരണത്തിനിപ്പുറവും മലയാളികൾ ഇങ്ങനെ നെഞ്ചേറ്റിയ, ആവേശംകൊണ്ട മറ്റൊരു നടനില്ല. മലയാള സിനിമ(malayalam cinema)യിലെ ആദ്യ ആക്ഷൻ ഹീറോ, ജയൻ. ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയാണ് ജയൻ.

മലയാളികളുള്ളിടത്തോളം കാലം ബെൽബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് ഓരോ തലമുറകൾക്കിടയിലും ഹരമായി അദ്ദേഹം ഓർമ്മിക്കപ്പെടുകയാണ്.

ലോക സിനിമ ചരിത്രത്തിൽ ഒരു തലമുറയെ ഇത്രയേറെ ഹരം കൊള്ളിച്ച ഒരു നടനുണ്ടോ എന്ന് തന്നെ സംശയമാണ്. 42 വർഷങ്ങൾക്കിപ്പുറവും ജീവിതത്തിന്റെ ഉച്ചകോടിയില്‍ നായകത്വത്തിന്റെ പരമോന്നതിയില്‍നിന്ന് താഴെയിറങ്ങാന്‍ കൂട്ടാക്കാതെ ഇന്നും യുവത്വത്തിന്റെ പ്രസരിപ്പില്‍ ജയന്‍ നിറഞ്ഞുനില്‍ക്കുകയാണ്.

നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന താരമായി ജയൻ എന്ന കൃഷ്ണൻ നായർ മാറി. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭ. കൊല്ലം ജില്ലയിലെ തേവള്ളിയിൽ മാധവന്‍പിള്ളയുടേയും ഭാരതിയമ്മയുടേയും മകനായി 1939 ജൂലൈ 25നാണ് അദ്ദേഹത്തിന്‍റെ ജനനം. 1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്.
അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയന് കഴിഞ്ഞു. ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിന് മുതൽക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.

ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം. അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്പോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു.അത്തരം ഓരോ സീനുകളും കഴിഞ്ഞ് സംവിധായകര്‍ കട്ട് പറയുമ്പോള്‍ ഉയര്‍ന്ന കൈയടികളില്‍ ആ നടന്‍ നിര്‍വൃതി നുണഞ്ഞിരുന്നു. ആ ആനന്ദം ഒടുവില്‍ മരണത്തിലേക്കും സ്വയം എടുത്തെറിഞ്ഞു.കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16ന് ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു. വരച്ചുവെച്ചതുപോലുള്ള മീശയും കത്തുന്ന കണ്ണുകളും ചെരിച്ചു പിടിച്ച തലയുമായി തലയിടുപ്പോടെ ജയനിന്നും ഓർമകളുടെ വെള്ളിത്തിര അടക്കി വാഴുകയാണ്.
സാങ്കേതിക വിദ്യകള്‍ അത്രകണ്ട് വികാസം പ്രാപിക്കാത്ത മലയാള സിനിമയില്‍ അതിസാഹസിക രംഗങ്ങളില്‍ ആ നടന്‍ കാഴ്ചവെച്ച അത്യസാധാരണമായ തികവായിരുന്നു തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നത്. പ്രത്യേകം പരിശീലനം കിട്ടിയ പകരക്കാരെ വെച്ച് രംഗങ്ങള്‍ ചിത്രീകരിക്കാമെന്നിരിക്കെ അതിന് ഒരുമ്പെടാതെ സ്വയം ചെയ്യുന്നതിലായിരുന്നു ജയന് താല്‍പര്യം.

Leave a Reply

Your email address will not be published.