സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു; റോഡിന്റെ നടപ്പാതയില്‍ സ്കൂട്ടര്‍ അനാഥമായി കിടന്നത് 10 മാസം; തിരിച്ചു കിട്ടിയത് നാടകീയമായി VM TV NEWS LIVE

Spread the love

തൃശൂർ: പത്തുമാസമായി കാണാതെ ആയിരുന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയില്‍ ക്യാപ്റ്റൻ ആയിരുന്ന പൂത്തോള്‍ സ്വദേശി 2024 ജനുവരിയില്‍ സ്കൂട്ടറില്‍ അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് പോയതായിരുന്നു.

എന്നാല്‍ സ്കൂട്ടർ ഇല്ലായിരുന്നു തിരിച്ചു വീട്ടിലെത്തിയത്. കുറച്ചുകാലമായി മറവി രോഗമുള്ളയാളാണ് മുൻ സൈനികൻ. സ്കൂട്ടർ വച്ച സ്ഥലം മറന്നു പോയതാകാമെന്ന് ഭാര്യയും വീട്ടുകാരും സംശയിച്ചിരുന്നു. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. മുൻ സൈനികന് കൃത്യമായി സ്കൂട്ടർ എവിടെ വെച്ചുവെന്ന് ഓർത്തെടുക്കാനായിരുന്നില്ല.

ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും പറഞ്ഞത് പ്രകാരം വീട്ടുകാർ കലക്ടറേറ്റിലും പൊലീസിലും പരാതി നല്‍കി.പറ്റാവുന്ന മറ്റു രീതികളിലെല്ലാം അന്വേഷിച്ചു. പക്ഷെ കഴിഞ്ഞ പത്തു മാസമായി ഒരു വിവരവും ലഭിച്ചില്ല. സ്കൂട്ടർ മോഷ്ടിച്ചയാള്‍ സ്കൂട്ടറുമായി ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാല്‍ ഉടമ കേസില്‍ പെടും. അതിനിടക്ക് സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു. മോഷ്ടിച്ച സ്കൂട്ടർ ഏതെങ്കിലും അപകടത്തില്‍ പെട്ടാല്‍ വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും. ഇതിന് കേസ് വേറെയും വരും എന്നതടക്കമുള്ള ആശങ്കയിലും ഭയത്തിലും, നിരാശയിലും ഉടമകള്‍ ഉഴലുമ്ബോള്‍ ആണ് ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടല്‍ മൂലം തികച്ചും നടകീയമായി സ്കൂട്ടർ തിരിച്ചു കിട്ടിയത്.

ഏതാനും ദിവസം മുൻപ് ഒരു സ്കൂട്ടർ അനാഥമായി കലക്ടറേറ്റിന് പുറത്ത് മോഡല്‍ റോഡിന്റെ നടപ്പാതയില്‍ കുറച്ച്‌ മാസങ്ങളായി കാണുന്നതായി പരിസരത്തുള്ള കടയുടമ സേവിയർ, ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കലിനെ അറിയിച്ചത്. ജെയിംസ് മുട്ടിക്കല്‍ ഉടനെ തന്നെ സ്കൂട്ടറിന്റെ ഫോട്ടോയെടുത്ത് വിവരങ്ങള്‍ സഹിതം അയ്യന്തോള്‍ പാർക്ക്‌ വാക്കേഴ്സ് ക്ലബിന്റേത് ഉള്‍പ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. വാക്കേഴ്സ് ക്ലബ് ഗ്രൂപ്പില്‍ സ്കൂട്ടർ കണ്ട പൂത്തോള്‍ ‘കാവേരി’ അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മുരളീധരനാണ് അയല്‍വാസിയുടെ സ്കൂട്ടർ തിരിച്ചറിഞ്ഞത്. മുരളീധരൻ ഇക്കാര്യം ഉടനെ ഉടമയെയും, ജെയിംസ് മുട്ടിക്കലിനെയും അറിയിച്ചു.

മാസങ്ങളായി ഉപയോഗിക്കാതെ, വെയിലും മഴയും ഏറ്റ് കിടന്നതിനാല്‍ ഓടിക്കാവുന്ന കണ്ടിഷനില്‍ ആയിരുന്നില്ല സ്കൂട്ടർ. അതിനാല്‍ പൂത്തോളിലെ വർക്ക് ഷോപ്പില്‍ ഉടമകള്‍ സ്കൂട്ടർ എത്തിച്ചത് ഗുഡ്‌സ് ഓട്ടോ റിക്ഷയില്‍ കയറ്റിയാണ്.

Leave a Reply

Your email address will not be published.