
പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില്‍ കഴിഞ്ഞ യസീദി സ്ത്രീ ഒടുവില്‍ പുറംലോകം കണ്ടപ്പോള്‍ അവള്‍ക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ഇത് തന്റെ പുനർജന്മമാണെന്ന് പറയുകയാണ് ഫൗസിയ ആമിൻ സിദോ.
സമാനതകളില്ലാത്ത പീഡനങ്ങളുടെ നടുക്കുന്ന ഓർമകളുമായി അവള്‍ പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.
കേട്ടാല്‍ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് ഫൗസിയക്ക് പറയാനുള്ളത്. ഒമ്ബതാം വയസില്‍, തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമായിരുന്നു അവള്‍ ഐഎസ് ഭീകരരുടെ തടവിലായത്. 2014ലായിരുന്നു സംഭവം. ബന്ദിയാക്കപ്പെട്ട ആദ്യ ദിവസങ്ങളില്‍ ഭക്ഷണമേ നല്‍കിയില്ല, ഇറാഖിലെ സിൻജാറില്‍ നിന്ന് തല്‍ അഫർ വരെ കാല്‍നടയായി കൊണ്ടുപോയി. നാല് ദിവസത്തോളം നീണ്ട നടത്തം.. ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഫൗസിയയും ഒപ്പമുണ്ടായിരുന്ന മറ്റ് തടവുകാരും വിശന്ന് മരിക്കാറായിരുന്നു. ഇനിയും ആഹാരം കഴിച്ചില്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ ബന്ദികളുടെ മുൻപിലേക്ക് ചോറും ഇറച്ചിയുമായി ഐഎസ് ഭീകരർ എത്തി. വേവിച്ച മാംസം കൂട്ടി ചോറുകഴിക്കാൻ ഉത്തരവിട്ടു.
ദിവസങ്ങള്‍ക്ക് ശേഷം ആഹാരം കണ്ടതിനാല്‍ എല്ലാവരും കിട്ടിയതെല്ലാം കഴിച്ചു. പക്ഷെ ഇറച്ചിക്ക് വല്ലാത്തൊരു തരം വിചിത്രം രുചി അവർക്ക് അനുഭവപ്പെട്ടു. കഴിച്ച പലർക്കും വയറുവേദനിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചുവെന്ന് ഉറപ്പായപ്പോള്‍ ഭീകരർ അക്കാര്യം വെളിപ്പെടുത്തി. യസീദി കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസമാണ് വിളമ്ബിയതെന്ന് ഭീകരർ പറഞ്ഞു. തലയരിഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രം ഭീകരർ കാണിച്ചു. ഈ കുട്ടികളെയാണ് നിങ്ങള്‍ ഇപ്പോള്‍ കഴിച്ചതെന്ന് പറയുകയും ചെയ്തു. ഇതുകേട്ടയുടനെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കുഴഞ്ഞുവീഴുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. കാരണം ഭീകരർ തലയറുത്ത് കൊന്ന കുഞ്ഞുങ്ങളുടെ അമ്മമാർ അക്കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നു. ബന്ദികളില്‍ ഒരു സ്ത്രീ ഭീകരർ കാണിച്ച ഫോട്ടോയില്‍ നിന്ന് തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞു. പട്ടിണിക്കിട്ടതിനൊടുവില്‍ നല്‍കിയത് കുഞ്ഞുങ്ങളുടെ മാംസമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ യസീദികളായ ബന്ദികളെല്ലാം തകർന്നുപോയെന്നും ഫൗസിയ പറഞ്ഞു.
വടക്കൻ ഇറാഖിലുള്ള മതന്യൂനപക്ഷ വിഭാഗമാണ് യസീദികള്‍. 2014ലായിരുന്നു ഇറാഖില്‍ യസീദികള്‍ പ്രബലമായുള്ള മേഖല ഐഎസ് ഭീകരർ കീഴടക്കി ജനങ്ങളെ ബന്ദികളാക്കിയത്. ഫൗസിയ സിദോ തന്റെ ഒമ്ബതാം വയസില്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതിന് ശേഷം നിരവധി ജിഹാദി യുവാക്കളുടെ പീഡനത്തിന് ഇരയായിരുന്നു. ഫൗസിയ അടക്കം നിരവധി പെണ്‍കുട്ടികളെ അവർ ലൈംഗിക അടിമകളാക്കി. അബു അമർ അല്‍-മക്ദിസിക്ക് അവളില്‍ രണ്ട് കുട്ടികളുണ്ടായി. പിന്നീട് ഗാസയില്‍ കഴിഞ്ഞിരുന്ന ഫൗസിയയെ അടുത്തിടെ ഇസ്രായേലി സൈന്യമാണ് രക്ഷപ്പെടുത്തിയത്.
യുഎസ് എംബസിയുമായി ചേർന്ന് ഐഡിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഴിഞ്ഞ മാസം ഫൗസിയയെ രക്ഷിച്ചത്. ഐഎസില്‍ നിന്ന് സ്വതന്ത്രയായെങ്കിലും ബലാത്സംഗങ്ങളിലൂടെ പിറന്ന തന്റെ രണ്ട് കുട്ടികള്‍ ഇപ്പോഴും ഗാസയിലുണ്ടെന്ന് അവള്‍ പറയുന്നു. ഒരു ദശാബ്ദം നീണ്ട ശാരീരിക, മാനസിക പീഡനങ്ങള്‍ അവളുടെ ജീവിതം മാറ്റിമറിച്ചെങ്കിലും ഈ രക്ഷപ്പെടല്‍ തനിക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഫൗസിയ പ്രതികരിച്ചു.