
ഒരു ദിവസം മുപ്പത് മിനിറ്റുകള്‍ നടത്തത്തിനായി മാറ്റിവയ്ക്കാനുണ്ടോ? അങ്ങനെയെങ്കില്‍ നടുവേദനയില്‍നിന്ന് മുക്തി നേടാൻ സാധിക്കുമെന്ന് പഠനം. ചെലവ് കുറഞ്ഞ വ്യായാമ രീതികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ആഗോളതലത്തില്‍ നടന്ന ആദ്യ പരീക്ഷണത്തിനാലാണ് കണ്ടെത്തല്‍. മെഡിക്കല്‍ ജേർണലായ ലാൻസെറ്റിലാണ് കണ്ടെത്തല്‍ സംബന്ധിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ശരാശരി 54 വയസ് പ്രായമുള്ള 701 ഓസ്‌ട്രേലിയൻ സ്വദേശികളിലാണ് പഠനം നടത്തിയത്. അകാരണമായി നടുവേദന അനുഭവപ്പെട്ടുകയും ഒരുദിവസത്തിനുള്ളില്‍ ഭേദമാകുകയും ചെയ്ത ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചായിരുന്നു പരീക്ഷണം നടത്തിയത്. പരിശീലനം ലഭിച്ച ഒരു ഫിസിയോതെറാപ്പിസ്റ്റിൻ്റെ മേല്‍നോട്ടത്തില്‍ ഒരു സംഘത്തിലെ ആളുകളെ മുഴുവൻ ആറുമാസത്തേക്ക് ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടത്തിച്ചു. ഇരുസംഘത്തിലെയും ആളുകളെ 12 മുതല്‍ 36 മാസം വരെയാണ് ഗവേഷകർ നിരീക്ഷിച്ചുപോന്നത്. നടത്തം പതിവാക്കിയ സംഘത്തിലുള്ളവർക്ക് നടുവേദന അനുഭവപ്പെടുന്ന ഇടവേളകള്‍ വർധിച്ചതായി പഠനം പറയുന്നു. വ്യായാമം ചെയ്യാത്തവർക്ക് 112 ദിവസങ്ങള്‍ കൂടുമ്ബോള്‍ നടുവേദന ഒരിക്കലെങ്കിലും അനുവഭവപ്പെടുന്നുണ്ടെങ്കില്‍ വ്യായാമം പതിവാക്കിയവർക്ക് അത് 208 ദിവസമാണെന്നും ഗവേഷകർ പറയുന്നു. ‘വാക്ക്‌ബാക്ക് ട്രയല്‍’ എന്ന് വിളിക്കപ്പെടുന്ന പഠനം, സാധാരണ ശാരീരിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിഷമകരമായ പ്രശ്‌നത്തിന് ചെലവ് കുറഞ്ഞ പ്രതിരോധ തന്ത്രമായി നടത്തക്കുന്നതിൻറെ ഗുണങ്ങള്‍ വിലയിരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരുപാട് നേരം ഇരുന്നുള്ള ജോലികളില്‍ ഏർപ്പെടേണ്ടി വരുന്ന ആളുകളില്‍ അകാരണമായ നടുവേദന സാധാരണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇരുത്തം ശരിയായ രീതിയിലല്ലാത്തത് അതിനൊരു പ്രധാന കാരണമാണെന്നും അവർ അഭിപ്രായപ്പെടുന്നു. നടുവേദന കുറയണമെങ്കില്‍ ശരീരത്തിന്റെ ചലനം പ്രധാനമാണെന്ന് മുൻപ് തന്നെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പല ആളുകളും ബെഡ് റെസ്റ്റ് പോലെയുള്ള രീതികളാണ് നടുവേദനകള്‍ക്ക് സ്വീകരിക്കാറെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.