
കൊല്‍ക്കത്ത : സന്ദേശ്ഖാലിയില്‍ പെണ്‍വാണിഭ റാക്കറ്റ് നടത്തിയ കേസില്‍ ബംഗാള്‍ ബി.ജെ.പി നേതാവ് സബ്യസാചി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് 11 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നതിനിടെ സബ്യസാചി ഘോഷ് അറസ്റ്റിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു. ആറിരകളെ രക്ഷപ്പെടുത്തിയെന്നും ബി,ജെ.പി സ്ത്രീകളെയല്ല സംരക്ഷിക്കുന്നതെന്നും മറിച്ച് സ്ത്രീകളെ എത്തിച്ച് നല്കുന്നവരെയാണ് സംരക്ഷിക്കുന്നതെന്നും ടി.എം.സി ആരോപിച്ചു.
സന്ദേശ്ഖാലി വിഷയത്തില്‍ സംസ്ഥാന സർക്കാരും ബി.ജെ.പിയും തമ്മില്‍ പ്രശ്നം നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവം . സന്ദേശ്ഖാലി സന്ദർശിക്കുന്നതില്‍ നിന്ന് ലോക്കറ്റ് ചാറ്റർജി , അഗ്നിമിത്ര പോള്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലുള്ള ബി.ജെ.പി വനിതാപ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവരെ തടഞ്ഞത്. തങ്ങള്‍ക്ക് സന്ദേശ്ഖാലിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും സംസ്ഥാന സർക്കാർ സത്യം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുവെന്നും ബി.ജെ.പി മഹിളാമോർച്ച അദ്ധ്യക്ഷ അഗ്നിമിത്ര പോള്‍ കുറ്റപ്പെടുത്തി.
അതേസമയം സന്ദേശ്ഖാലിയില്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥലപരിശോധന നടത്തും. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്കെതിരെ സ്ത്രീകള്‍ ലൈംഗിക ചൂഷണവും ഭൂമികൈയേറ്റവും ആരോപിച്ച് രംഗത്ത് വന്നിരുന്നു. പ്രദേശിക ജില്ലാ പരിഷത്ത് അംഗമായ ഷേയ്ഖ് ഷാജഹാനാണ് മുഖ്യപ്രതി. ഷേയ്ഖ് ഷാജഹാൻ ഒളിവില്‍ പോയതിന് പിന്നാലെയാണ് ടി.എം.സി നേതാക്കള്‍ക്കെതിരെ ആരോപണവുമായി സ്ത്രീകള്‍ രംഗത്തെത്തിയത്. ഷാജഹാന്റെ വീട്ടിലേക്ക് പോയ എൻഫോഴ്സ്മെന്റ് സംഘം ആക്രമിക്കപ്പെട്ടിരുന്നു.