
മണിപ്പൂരിലെ മോറെയിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചതിനെതിരെ പ്രതിഷേധം തുടരുന്നു. മോറെയിലെ മെയ്തെയ്കളുടെ വീടുകൾ തീയിട്ടത്തിന് പിന്നാലെയാണ് കൂടുതൽ പൊലീസിനെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ 400ലധികം വരുന്ന സ്ത്രീകൾ സ്ഥലത്തെത്തിയ പൊലീസിനെ തടയുകയായിരുന്നു. സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. അതേസമയം മണിപ്പൂരിന് പിന്നാലെ മ്യാൻമറിൽ നിന്ന് അനധികൃതതമായി എത്തിയവരുടെ വിരലടയാളം രേഖപ്പെടുത്താൻ മിസോറാം സർക്കാർ നടപടി തുടങ്ങി.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെയാവും പരിഗണിക്കുക. ഈ കേസ് സിബിഐക്ക് കൈമാറിയെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സത്യവാങ്മൂലം അറിയിച്ചിട്ടുണ്ട്. കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്നാണ് കേന്ദ്രസർക്കാറിന്റെ ആവശ്യം. ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ സംഘടനകൾ നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.

