മണിപ്പൂരില്‍ കലാപത്തില്‍ 249 പള്ളികൾ തകർക്കപ്പെട്ടതായി മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ. കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും 10 വലിയ അക്രമങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പരിഗണിക്കാത്തത് എന്തു കൊണ്ടെന്നും ചോദിക്കുന്നു.
അതേസമയം, മണിപ്പൂരിനെ ലിബിയ, ലെബനൻ, സിറിയ എന്നിവയുമായി ഉപമിച്ച് മുൻ ലെഫ്റ്റനന്‍റ് ജനറൽ എൽ നിഷികാന്ത് സിംഗ് രംഗത്തെത്തി. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ യുദ്ധത്തിൽ തകർന്ന രാജ്യങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
“ഞാൻ വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം,” അദ്ദേഹം ട്വീറ്റ് ചെയ്തു.