കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയതിന് സമാനമായി മനുഷ്യജീവനു ഭീഷണിയായ തെരുവ്നായ്ക്കളെ കൊല്ലാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണ് ത് എന്ന് തദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. കർശന നിബന്ധനകളോടെ തെരുവുനായ്ക്കളെ ഇല്ലാതാക്കാൻപറ്റുമോയെന്ന് സർക്കാർ നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ചുവരികയാണ് . സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് തടസ്സം അനിമൽ വെൽ ഫെയർയർ ബോർഡ് ഓഫ് ഇന്ത്യയുടെ കർക്കശ ചട്ടങ്ങളാണെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് എന്നാവശ്യപ്പെട്ടും കുടുംബശ്രീയെ എ.ബി.സി പ്രവർത്തനങ്ങളിൽനിന്നും വിലക്കിയ അനിമൽ വെൽ ഫെയർ ബോർഡ് നടപടിക്കെതിരെയും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
വന്ധ്യംകരണത്തിന് ഫണ്ട് പ്രശ്നമില്ല. സർക്കാർ നടപ്പു വർഷം 10.36 കോടി വകയിരുത്തിയിട്ടുണ്ട്. 479 തദേശഭരണ സ്ഥാപനങ്ങൾ മാത്രമേ പ്രോജക്ട് വെച്ചിട്ടുള്ളു. ഫണ്ട് നീക്കിവെക്കാത്ത തദേശഭരണ സ്ഥാപനങ്ങളോട് അടിയന്തരമായി ഫണ്ട് നീക്കിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നിലവിൽ സംസ്ഥാനത്ത് 20 എ.ബി.സി സെന്ററുകളുണ്ട്. പുതുതായി 25 സെന്ററുകൾ ഉടൻ ആരംഭിക്കും. നിലവവിൽ പരിശീലനം ലഭിച്ച 428 പട്ടിപിടുത്തകാരാണ് സംസ്ഥാനത്തുള്ളത്. പുതുതായി 1000 പേർക്കുകൂടി പട്ടിപിടുത്തത്തിൽ പരിശീലനം നൽകും. ഇതിനായി കുടുംബശ്രീയിൽനിന്നും പട്ടിക തേടിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
