
2024 മാർച്ച് 31 ഓടെ കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ‘വൃത്തി ആലപ്പുഴയുടെ അഭിവൃദ്ധി ‘ ആലപ്പുഴ സമ്പൂർണ്ണ ശുചിത്വ മണ്ഡലം ഒന്നാംഘട്ട പ്രഖ്യാപനം ആലപ്പുഴ മണ്ഡലത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന് അഭിമാനമാണ് പല കാര്യങ്ങളിലും ആലപ്പുഴ. എന്നാൽ കേരളത്തിന്റെ പൊതു പുരോഗതിക്ക് അനുസരിച്ച് മുന്നോട്ടുപോക്ക് ഉണ്ടാകാത്ത ഒരു മേഖലയാണ് മാലിന്യ സംസ്കരണം. സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത പ്ലസ് പദ്ധതിയിൽ 99.54 ശതമാനം പഞ്ചായത്തുകൾക്കും നേട്ടം കൈവരിക്കാൻ സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
മാലിന്യം പൊതു സ്ഥലത്ത് തള്ളിയാൽ കർശനമായ നിയമനടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. മാലിന്യം തള്ളുന്നതിന്റെ ചിത്രം എടുത്ത് നൽകിയാൽ മാലിന്യം തള്ളുന്നവരിൽ നിന്ന് ചുമത്തുന്ന പിഴയുടെ 25 ശതമാനം കുറ്റകൃത്യത്തിന്റെ ചിത്രം അയച്ചു നൽകുന്ന വ്യക്തിക്ക് കൊടുക്കാനുള്ള നിയമ നിർമാണം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ ക്യാമറ വന്നത് വഴിയരികിൽ മാലിന്യം തള്ളുന്ന മലയാളിയുടെ സംസ്കാരത്തിന് കുറവുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ പാട്ടുകളം ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശിഷ്ടാതിഥിയായി
