പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കോളേജുകളേയും ‘സീറോ വേസ്റ്റ് ‘ ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായിവിളിച്ചുചേർത്ത യോഗത്തിൽ ഇതിനു വേണ്ട നിർദ്ദേശങ്ങൾ നൽകിയതായി മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വെയിസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും.
എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ച് സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വിപുലമായ പദ്ധതിയ്ക്ക് രൂപം നൽകി.
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായിവിളിച്ചുചേർത്ത യോഗത്തിൽ ഇതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.
ക്യാമ്പസുകളിൽ സമ്പൂർണ്ണ മാലിന്യസംസ്കരണത്തിന് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് നൽകിയ പ്രധാന നിർദ്ദേശം. അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി പങ്കാളിത്തത്തിൽ ക്യാമ്പസുകളിൽനിന്ന് മാലിന്യം സമ്പൂർണ്ണമായി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കും. പൊതുജനങ്ങളിൽ അവബോധമുണർത്താൻ വേണ്ട വിദ്യാഭ്യാസപരിപാടികൾക്ക് വിദ്യാർത്ഥികളെ സന്നദ്ധരാക്കും. തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരായി ക്യാമ്പയിനുമായി സഹകരിക്കാൻ നടപടിയെടുക്കും.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കും. കോളേജുകളിൽ നാപ്പ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കാനും വേണ്ട നടപടികളെടുക്കാനും യോഗത്തിൽ നിർദ്ദേശിച്ചു.
നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ എൻസിസി, എൻഎസ്എസ്, കോളേജിലെ മറ്റു ക്ലബ്ബുകൾ, കോളേജ് യൂണിയൻ, പിടിഎ എന്നിവയുടെ ഭാരവാഹികളെയും അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രിൻസിപ്പാൾമാർ യോഗം വിളിച്ചു ചേർക്കും.