കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പര്‍താരം നെയ്മര്‍ അടുത്ത രണ്ടുകളികള്‍ക്കില്ലെന്ന് വ്യക്തമായതോടെ തന്ത്രങ്ങൾ പയറ്റി വിജയം നിലനിർത്താനുള്ള യത്നത്തിലാണ് ബ്രസീൽ ടീം. ടീമിന്റെ ഗെയിംപ്ലാനിലും തന്ത്രങ്ങളിലും പരിശീലകന്‍ വരുത്തുന്ന മാറ്റത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകർ. ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരേയുള്ള മത്സരം രാത്രി 9.30 ന് നടക്കും. സെർബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനിൽ ചില മാറ്റങ്ങൾ വരുത്തിയാകും സ്വിറ്റ്‌സർലാൻഡിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തുക.
നെയ്മറില്ലാതെ കളിച്ചുജയിക്കാമെന്ന് 2019 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ത്തന്നെ ടിറ്റെ തെളിയിച്ചിട്ടുണ്ട്. അന്ന് സെമിയില്‍ അര്‍ജന്റീനയെയും ഫൈനലില്‍ പെറുവിനെയും തോല്‍പ്പിച്ചാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ പരുക്കുമൂലം നെയ്മര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 ലോകകപ്പില്‍ നെയ്മറിനേറ്റ പരിക്കാണ് ബ്രസീലിന്റെ വിധിയെഴുതിയത്. എന്നാല്‍, അതിനുശേഷം ബ്രസീല്‍ ഏറെ കളികള്‍ കണ്ടുകഴിഞ്ഞു.
ടിറ്റെയാകട്ടെ നെയ്മര്‍ ഇല്ലാത്ത ബ്രസീലുമായി 25 മത്സരങ്ങളും പിന്നിട്ടിട്ടുണ്ട്. നെയ്മറിനുപുറമേ എട്ട് അറ്റാക്കര്‍മാരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ത്തന്നെ വ്യക്തമായ പ്ലാന്‍ ടിറ്റെക്കുണ്ട്. നെയ്മറില്ലാതെ അവസാനം ബ്രസീല്‍ കളിച്ചത് 2022 മാര്‍ച്ച് 30-ന് ബൊളീവിയക്കെതിരേയാണ്. മത്സരത്തില്‍ 4-0ത്തിനാണ് ടീം വിജയിച്ചത്. ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരേയാണ് ബ്രസീലിന്റെ അടുത്തമത്സരം.