
കലാപകാരികള്‍ മണിപ്പൂരില്‍ അഴിച്ചുവിടുന്ന ക്രൂരതകളുടെ കഥകള്‍ ഒരുപാട് തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്.
ഇപ്പോഴിതാ അത്തരമൊരു കണ്ണില്ലാത്ത ക്രൂരതയനുഭവിച്ച് മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ വാർത്തകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ കലാപകാരികളാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സ്ത്രീ അനുഭവിച്ച ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലുള്ള പരാമർസങ്ങളുള്ളത്. സ്ത്രീയുടെ ശരീരത്തില്‍ ഒടിഞ്ഞ എല്ലുകളും തലയോട്ടിയും ഉള്‍പ്പെടെ എട്ട് മുറിവുകള്‍ ശരീരത്തിലുണ്ടെന്ന് കാണിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. അസമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടം പ്രകാരം ശരീരത്തിൻ്റെ 99 ശതമാനവും പൊള്ളലേറ്റ മുറിവുകളാല്‍ മൂടപ്പെട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മുഖത്തിൻ്റെ ഭാഗങ്ങള്‍, വലത് കൈകാലുകള്‍, കൈകാലുകളുടെ താഴത്തെ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ പൊള്ളലേറ്റ അസ്ഥി ശകലങ്ങളും ശരീരഭാഗങ്ങളും കാണാതായി. അക്രമത്തില്‍ സ്ത്രീയുടെ തലയോട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും അവ കഷണങ്ങളായി തകർന്നതായും കഴുത്തിലെ കോശങ്ങള്‍ കത്തിക്കരിഞ്ഞതായും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. വലത് തുടയില്‍ തുളച്ചുകയറിയ മുറിവും ഇടത് തുടയില്‍ പതിഞ്ഞ ലോഹ ആണിയും റിപ്പോർട്ടില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, വ്യാപകമായ പൊള്ളല്‍ ചില പരിശോധനകള്‍ അസാധ്യമാക്കിയതിനാല്‍, സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ അവസ്ഥ രാസപരിശോധനയും സാധ്യമല്ലാതാക്കിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ സായുധരായ കലാപകാരികള്‍ അവരുടെ വീടിന് തീയിട്ടു കൊന്നതാകാം എന്ന് സംശയിക്കുന്നു. ജിരിബാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 കുക്കി തീവ്രവാദികളെ സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) വധിച്ചിരുന്നു . സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെട്ടു.