
ന്യൂഡല്‍ഹി: സൂറത്തില്‍ നടന്നതുപോലെ ജനധിപത്യത്തെ ഹനിക്കുന്ന തെരഞ്ഞെടുപ്പ് പാകിസ്താനില്‍ പോലും നടക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.
ശ്രീനിവാസ്. ഗുജറാത്തിലെ സൂറത്ത് ലോക്സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്ബേ നാടകീയമായി ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയം ഉറപ്പിച്ചതിനെ കുറിച്ച് സമൂഹമാധ്യമത്തിലാണ് ശ്രീനിവാസിന്റെ പ്രതികരണം.
കോണ്‍ഗ്രസ് സ്ഥാനാർഥിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക റദ്ദാക്കിച്ച ശേഷം ഏഴ് സ്വതന്ത്രരുള്‍പ്പെടെ, എട്ട് സ്ഥാനാർഥികളുടെയും പത്രിക പിൻവലിച്ചു. എല്ലാവരും പിൻവാങ്ങിയേതോടെ മത്സരത്തില്‍ അവശേഷിച്ച ബി.ജെ.പി സ്ഥാനാർഥി വിജയിയാവുകയായിരുന്നു.
‘പാകിസ്താൻ തെരഞ്ഞെടുപ്പില്‍ പോലും സൂറത്തില്‍ നടന്നതുപോലെ ജനാധിപത്യത്തെ ഇങ്ങനെ കൊലപ്പെടുത്തി നഗ്നനൃത്തം ചവിട്ടില്ല. ആദ്യം കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക റദ്ദാക്കി, പിന്നീട് കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക റദ്ദാക്കി, അതിനുശേഷം എല്ലാ സ്വതന്ത്ര സ്ഥാനാർഥികളെയും ഭീഷണിപ്പെടുത്തി അവരുടെ പത്രിക പിൻവലിപ്പിച്ചു. ഇങ്ങനെ ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ചാണ് ഭരണത്തിന്റെ ഹുങ്കില്‍ ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിച്ചത്’ -ശ്രീനിവാസ് ചൂണ്ടിക്കാട്ടി.
സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി നീലേഷ് കുമ്ബാനിയുടെ പത്രിക ജില്ല വരണാധികാരി ഞായറാഴ്ച തള്ളിയിരുന്നു. സ്ഥാനാർഥിയെ പിന്തുണച്ച് പത്രികയില്‍ ഒപ്പിട്ട മൂന്ന് പേരില്‍ ഒരാളെ പോലും ഹാജരാക്കാൻ സാധിക്കാതായതോടെയാണ് പത്രിക തള്ളിയത്. നീലേഷ് കുമ്ബാനിയുടെ സഹോദരീ ഭർത്താവ് ജഗദീഷ് സവലിയ ഉള്‍പ്പെടെ പിന്തുണച്ച മൂന്നുപേരും ബാഹ്യസമ്മർദത്തെ തുടർന്ന് കാലുമാറുകയായിരുന്നു.
നീലേഷ് കുമ്ബാനിയെ പിന്തുണച്ചിട്ടില്ലെന്നും പത്രികയിലെ തങ്ങളുടെ ഒപ്പുകള്‍ വ്യാജമാണെന്നും ആരോപിച്ച് ഇവർ മൂവരും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. എന്നാല്‍, മൂന്നുപേരെയും ചിലർ തട്ടിക്കൊണ്ടു പോയതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്കി. മൂന്നുപേരും ഞായറാഴ്ചയോടെ വിശദീകരണം നല്കാൻ വരണാധികാരിക്കുമുന്നില്‍ ഹാജരാകാത്തതിനെ തുടർന്ന് പത്രിക തള്ളി. ഇതിന് പിന്നാലെ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാർഥി സുരേഷ് പാട്ശാലയുടെ പത്രികയും സമാന കാരണങ്ങളാല്‍ തള്ളി.
ഇതോടെ സൂറത്ത് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ഇല്ലാതായി. പിന്നാലെ, ബി.ജെ.പി ഒഴികെ മറ്റെല്ലാ സ്ഥാനാർഥികളും നാടകീയമായി പത്രിക പിൻവലിച്ചു. ഏഴ് സ്വതന്ത്രരും ബി.എസ്.പി സ്ഥാനാർഥി പ്യാരിലാല്‍ ഭാരതിയുമുള്പ്പെടെ ബാക്കി എട്ട് സ്ഥാനാർഥികളും പത്രിക പിൻവലിക്കുകയായിരുന്നു.
സൂറത്തില്‍ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീല്‍ പറഞ്ഞു. വരണാധികാരിയായ ജില്ല കലക്ടർ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാലിന് എം.പി സർട്ടിഫിക്കറ്റ് കൈമാറിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് ഒഴിവാക്കാൻ ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് അധ്യക്ഷൻ ശക്തിസിങ് ഗോഹില്‍ ആരോപിച്ചു. നിയമപരമായി നേരിടുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി