
കോട്ടയം/ചിങ്ങവനം: റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കയച്ച കേസില്‍ 48-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത് വീട്ടില്‍ മുഹമ്മദ് നിൻഷാദ് (48) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
പനച്ചിക്കാട് സ്വദേശിനിയായ യുവതിയെ വിദേശജോലി വാഗ്ദാനംചെയ്ത് വിസിറ്റിങ് വിസയില്‍ ഇയാള്‍ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍, വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയക്കുന്നതിനാവശ്യമായ ലൈസൻസോ മറ്റ് രേഖകളോ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല.
വിദേശത്തുള്ള ഏജന്റില്‍നിന്ന് ഇയാള്‍ പണം കൈപ്പറ്റിയിരുന്നു. തുടർന്ന് വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലിനല്‍കാതെ കബളിപ്പിക്കുകയായിരുന്നു. യുവതി ഈ വിവരം വീട്ടില്‍ അറിയിക്കുകയും തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയെത്തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിനൊടുവില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രകാശ്. ആർ, എസ്.ഐമാരായ സജീർ, താജുദ്ദീൻ, രാധാകൃഷ്ണൻ, സി.പി.ഒ. മാരായ പ്രിൻസ്, സഞ്ജിത്ത്, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്.