
കോഴിക്കോട് : എൻ.ഐ.ടിയില്‍ മലയാള പത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ.
നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണ്.
എൻ.ഐ.ടിയില്‍ നടക്കുന്ന സംഘ്പരിവാർ ആശയപ്രയോഗത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് കാമ്ബസില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരക്കുകയും മതചടങ്ങുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച വൈശാഖ് എന്ന വിദ്യാർഥിയെ അധികാരികള്‍ സസ്പെൻഡ് ചെയ്തിരുന്നു.
പിന്നീട് എൻ.ഐ.ടിയിലെ അധ്യാപികയായ ഷൈജ ആണ്ടവൻ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ മഹാത്മാ ഗാന്ധിയെ കൊന്ന് രാജ്യത്തെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണെന്ന് സമൂഹമാധ്യമത്തില്‍ കമന്റിടുകയും ഇതില്‍ പ്രതിഷേധം ഉയരുകയുംചെയ്തിരുന്നു.
വാർത്തകള്‍ റിപ്പോർട്ട് ചെയ്ത മലയാള പത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തുവാനാണ് അധികാരികള്‍ തീരുമാനിച്ചത്. രാജ്യദ്രോഹപരമായ കുറ്റംചെയ്ത അധ്യാപികക്കെതിരെ നടപടി സ്വീകരിക്കാതെ ആ വിഷയം റിപ്പോർട്ട് ചെയ്ത പത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയ നടപടി ജനാധിപത്യവിരുദ്ധമാണ്. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.