
തിരുവനന്തപുരം: സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്നസ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
‘കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള ഓഫീസേഴ്സ് എൻക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിർവഹിക്കാനെത്തിയപ്പോഴാണ് അദ്ദേഹം സംസാരിച്ചത്.
‘വലിയ സൗകര്യങ്ങളോടെ താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ട് ഇസ്തിരിയിട്ട് വച്ചുവെന്ന് വിചാരിക്കുക. കുറച്ച് കഴിയുമ്ബോള്‍ അതിനുമേല്‍ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന് പേടിച്ച് വെള്ളം പോലും തുറന്ന് വയ്ക്കാൻ പാടില്ല. അതിനാല്‍, മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിർമിക്കുമ്ബോള്‍ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങള്‍ ഉയർത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങള്‍ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങള്‍ നടക്കുക എന്നതാണ് പ്രധാനം. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ‘ – മുഖ്യമന്ത്രി പറഞ്ഞു.
അദ്ധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് ഗസ്റ്റ് ഹൗസുകളുടെ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്. സബ് കളക്ടറായി നിയമിച്ച വേളിയില്‍ താമസസൗകര്യത്തിന്റെ പേരില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രസംഗത്തിനിടെ അക്കമിട്ട് നിരത്തി. റവന്യു സെക്രട്ടറി എ ജയതിലക്, പ്ലാനിംഗ് സെക്രട്ടറി പുനീത് കുമാർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ എല്‍ ബീന എന്നിവർ പ്രസംഗിച്ചു.