
കണ്ണൂര്‍ : കൊട്ടിയൂരില്‍ കമ്ബിവേലിയില്‍ കുടുങ്ങിയ കടുവ ചത്തത് അണുബാധമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വേലിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും മരണകാരണമായി. ഇന്നലെ രാത്രിയാണ് കടുവ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വച്ച് ചത്തത്. കടുവയുടെ ജഡം പ്രോട്ടോകോള്‍ പ്രകാരം കത്തിക്കും. വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്.
പരാക്രമത്തിനിടെ കടുവയുടെ പേശികള്‍ക്കും പലയിടത്തും പരിക്കേറ്റിരുന്നു. വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയില്‍ എൻ റ്റി സി എ പ്രോട്ടോകോള്‍ പ്രകാരം മൂന്ന് ഡോക്ടർമാരും ഡിഎഫ്ഒയുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നല്‍കിയത്.
കടുവയുടെ ആന്തരാവയങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കയക്കും. സംഭവത്തില്‍ അന്വേഷണം നടത്താൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപ് കണ്ണൂൂർ പാനൂരില്‍ നിന്ന് പിടികൂടിയ പുലിയും മയക്കുവെടിക്ക് പിന്നാലെ ചത്തിരുന്നു.