ഭാരത് ജോഡോ ന്യായ് യാത്രക്കെതിരായ അക്രമത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്. അസമിൽ നടന്നത് ആസൂത്രിത അക്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഫാസിസത്തിന്റെ തെളിവാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിലും കോൺഗ്രസ് പ്രതിഷേധിക്കും. ജില്ലാ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ കാർ തകർത്തതായും ആരോപണമുണ്ട്. അതേസമയം ബിജെപി പതാകയുമായി ഒരു കൂട്ടം യുവാക്കൾ തന്റെ ബസ് തടഞ്ഞുവെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചത്. അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്ക്കും പരുക്കേറ്റു
ഞായറാഴ്ച നാഗോൺ ജില്ലയിൽ പാർട്ടിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ ഒരു സംഘം ആളുകൾ ആക്രമിച്ചതിനെ തുടർന്നാണ് ഭൂപൻ കുമാർ ബോറയ്ക്ക് പരിക്കേറ്റത്. തന്റെ വാഹനവും തകർത്തതായി ജയറാം രമേശ് ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടതെന്നും, അസമിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഹീനമായ സംഭവമാണിതെന്നും അസം കോൺഗ്രസ് ട്വീറ്റ് ചെയ്തു.