
മണിപ്പൂരിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. കലാപകാരികളും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരുക്കേറ്റു. സംസ്കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മെയ്തെയ് വിഭാഗത്തിന്റെ ഹര്ജിയിന്മേലാണ് നടപടിയുണ്ടായത്. ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിൽ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഇന്ന് 11 മണിക്ക് സംസ്കാരം നടത്താൻ കുക്കി സംഘടനകൾ തീരുമാനിച്ചത് .മെയ്തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ – ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതേതുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്കാരം മാറ്റിവെച്ചതായി കുക്കി സംഘടനയായ ഐടിഎൽഎഫ് അറിയിച്ചിട്ടുണ്ട്.ഒമ്പത് കോൾഡ് സ്റ്റോറേജ് മാത്രമുള്ള ആശുപത്രിയിൽ പരമ്പരാഗത രീതിയിൽ മത്തങ്ങകളും ഐസ് സ്ലാബും ഉപയോഗിച്ചാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.അതേസമയം, സംഘർഷത്തെ തുടർന്ന് ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലെ കർഫ്യൂ ഇളവ് പിൻവലിച്ചു.അര്‍ധസൈനിക വിഭാഗം മണിപ്പൂരിൽ കനത്ത ജാഗ്രതയിലാണ്. മേയ് 3 മുതൽ തുടരുന്ന അക്രമങ്ങളിൽ ഇതുവരെ 150 പേർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു
