
മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഒരു ആൺചീറ്റപ്പുലി കൂടി ചത്തു. ഇന്ന് രാവിലെ 11 മണിയോടെ കഴുത്തില്‍ പരുക്ക് കണ്ടെത്തിയ തേജസ് എന്ന ചീറ്റയാണ് ചത്തത്. ഡോക്ടർമാർ മുറിവുണങ്ങുന്നതിനായി മരുന്നു നൽകിയെങ്കിലും ജീവന് നഷ്ടമായി. നാലുമാസത്തിനിടെ ഏഴാമത്തെ ചീറ്റയാണ് ചത്തത്.
ചീറ്റയുടെ ശരീരത്തിലുണ്ടായ പരുക്കിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്താമാകുവെന്നുമാണ് ഫോറസ്റ്റ് പ്രിന്‍സിപ്പൽ ചീഫ് കൺസർവേറ്റർ ജെ.എസ്.ചൗഹാന്റെ പ്രതികരണം.
മാർച്ച് 27ന് സാഷ എന്നു പേരുള്ള പെൺ ചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു. ഏപ്രിൽ 23ന് ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് ഉദയ് എന്ന ചീറ്റയും ചത്തിരുന്നു. മേയ് 9ന് ദക്ഷ എന്ന പെൺചീറ്റ ആൺചീറ്റയുമായുള്ള പോരാട്ടത്തിലായിരുന്നു ചത്തത്. കാലാവസ്ഥ പ്രശ്നവും നിർജലികരണവും മൂലം മേയ് 25ന് രണ്ട് ചീറ്റകുഞ്ഞുങ്ങള്‍ ചത്തിരുന്നു.
നേരത്തെ കുഞ്ഞുങ്ങളടക്കം എട്ട് ചീറ്റകൾ കുനോ ദേശീയ പാർക്കിൽ ചത്തിരുന്നു. ചീറ്റകളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് അന്ന് കേന്ദ്രം പറഞ്ഞത്. 90 ശതമാനവും പോഷകാഹാര കുറവാണ് ചീറ്റകളുടെ മരണത്തിനു കാരണം. മേയ്മാസത്തിൽ ആറ് ചീറ്റകൾ ചത്തപ്പോൾ വരുംമാസങ്ങളിൽ കൂടുതൽ എണ്ണം ചാവുമെന്ന് വന്യജീവി വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് ആദ്യമായി കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളെ എത്തിക്കുന്നത്.
