സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയിൽ. തരൂരിനെ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി തരൂരിന് നോട്ടീസ് അയച്ചു.
2021 ഓഗസ്റ്റ് 18നാണ് തരൂരിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് പട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമോ, കൊലപാതക കുറ്റമോ ചുമത്താനുള്ള തെളിവുണ്ടെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം.
എന്നാൽ ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസിക സമ്മർദ്ദം സുനന്ദ പുഷ്കറിന് നൽകിയതായി തെളിയിക്കാനായിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ അപൂർണമാണെന്നും വ്യക്തമാക്കിയാണ് ശശി തരൂരിനെ പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയത്. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചത്.