
ഗാസ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് യഹിയ രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളതെന്ന് ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് അവകാശപ്പെടുന്നു.
യഹിയ സിൻവാറും ഭാര്യ സമർ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. ടെലിവിഷൻ, വെള്ളക്കുപ്പികള്‍, തലയിണകള്‍, കിടക്കകള്‍, വെള്ളക്കുപ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ ഇവരുടെ കൈയിലുണ്ട്. മധ്യഗാസയിലെ ഖാൻ യൂനിസിലെ തുരങ്കമാണ് ഇതെന്നും കുടുംബത്തോടൊപ്പം എല്ലാ രാത്രിയിലും യഹിയ ഇവിടെയാണ് ഒളിച്ചിരുന്നതെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറയുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുൻഗണനകളാണ് ഇതെന്നും യഹിയ സിൻവാർ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി ആരോപിക്കുന്നു.
അതിനിടെ ഈ വീഡിയോയില്‍ യഹിയയുടെ ഭാര്യ സമർ കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും എക്സില്‍ ചർച്ചാവിഷയമായി. ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സിന്റെ അറബി ഭാഷ വക്താവ് ലെഫ്റ്റനന്റ് കേണല്‍ അവിചായ് അദ്രേയാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് എക്സില്‍ പോസ്റ്റ് ചെയ്തത്. ആഡംബര ബ്രാൻഡായ ഹമീസ് ബർകെന്റേതാണ് ഈ ബാഗെന്നും ഏകദേശം 27 ലക്ഷം രൂപ ഇതിന് വില വരുമെന്നും പോസ്റ്റില്‍ അവിചായ് അദ്രേ പറയുന്നു.