
ലോക്‌സഭാ സ്പീക്കർ പദവിയിലേക്കു സ്ഥാനാർഥിയെ നിർത്തി മത്സരം കടുപ്പിച്ച് പ്രതിപക്ഷം. എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കൊടിക്കുന്നില്‍ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശം നല്‍കാനുള്ള സമയപരിധി ഉച്ചയോടെ അവസാനിക്കും. ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നല്‍കാത്തതിനാലാണ് കോണ്‍ഗ്രസും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല. സ്പീക്കർ തിരഞ്ഞെടുപ്പില്‍ എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിലും ടിഡിപിയിലും അഭിപ്രായഭിന്നത ഉയർന്നിരുന്നെങ്കിലും സ്ഥാനം നിലനിർത്താനാണു മുഖ്യകക്ഷിയായ ബിജെപിയുടെ ശ്രമം.