കോതമംഗലത്ത്(kothamangalam) വീണ്ടും മയക്കുമരുന്ന് വേട്ട. സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മാരക മയക്കുമരുന്നുമായി കോതമംഗലം പാർക്കിന് സമീപത്തു നിന്ന് അസം സ്വദേശിയെ എക്സൈസ്(excise) സംഘം പിടികൂടി. 25 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ജലാലുദ്ദീനെയാണ് കോതമംഗലം പാർക്കിനു സമീപത്തു നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം കോമംഗലം ആൻ തിയേറ്ററിന് സമീപത്തു നിന്ന് പിടികൂടിയ ഹെറോയിൻ കേസ് പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം കോതമംഗലം ടൗൺ ഭാഗങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തി വരികെയായിരുന്നു.
ഇതിനിടയിലാണ് അർദ്ധരാത്രിയിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനിടെ ഹെറോയിനുമായി പ്രതി പിടിയിലായത്. സ്പീക്കറിന്റെ ഉള്ളിൽ അതീവ രഹസ്യമായി രണ്ടു കവറുകളിലായാണ് 25 ഗ്രാം ഹെറോയിൻ പ്രതി സൂക്ഷിച്ച് വച്ചിരുന്നതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപ് പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം പ്രിവൻ്റിവ് ഓഫീസർ കെഎ നിയാസ്, എ ഇ സിദ്ദിഖ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ സി എൽദോ, എം എം നന്ദു, ബേസിൽ കെ തോമസ് എന്നിവർ ചേർന്നാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.