
പന്തല്ലൂർ: പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.
അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും മട്ടില്‍ അഭിനയിച്ച് ഓടിരക്ഷപ്പെട്ടു.
കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവർ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളൻ തക്കം നോക്കി കയറിയത്. മുൻ വശത്തുള്ള വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്താൻ ശ്രമിച്ചത്. പെട്ടെന്ന് ഇത് കണ്ട വയോധികൻ നിലവിളിച്ച് ബഹളം വച്ചതോടെ നാട്ടുകാർ ഓടി വീട്ടിലെത്തി.
നാട്ടുകാരെ കണ്ടതും കള്ളൻ ഫുള്‍ അഭിനയം. കമലഹാസനെ കടത്തിവെട്ടിയുള്ള അഭിനയമെന്ന് ചിലർ പറയുന്നു. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച ശേഷം ഇയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ശേഷം പിന്നീടാണ് കാര്യങ്ങള്‍ അറിയുന്നത്. ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ടത്. ശേഷം നാട്ടുകാർ എത്തിയതോടെ കള്ളന്റെ മട്ടുമാറി നിലത്തു വീണ വയോധികനെ മടിയില്‍ വച്ച് ശുശ്രൂഷിക്കുന്നതായി ഫുള്‍ അഭിനയം. പിന്നാലെ കഴുത്തിനും ദേഹത്തും പരുക്കേറ്റ സ്വാമി മുത്തു പന്തല്ലൂർ താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
നിരവധി മോഷണ കേസുകളില്‍ പ്രതിയായ ചന്ദ്രൻ (55) ആണ് വീട്ടില്‍ കയറിയതെന്ന് ഒടുവില്‍ പോലീസ് കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.