
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. നടി രഞ്ജിനിയുടെ ഹർജിയാണ് ഇന്ന് പുറത്തുവരേണ്ടിയിരുന്ന റിപ്പോർട്ട് വൈകാൻ കാരണമായത്.
മൊഴി നൽകിയവർക്ക് റിപ്പോർട്ട് ലഭിക്കില്ലെന്നറിഞ്ഞ രഞ്ജിനി അത് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സംസ്ഥാന സർക്കാർ റിപ്പോർട്ട് ഇന്ന് വെളിപ്പെടുത്താനൊരുങ്ങുന്നതിനിടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നടി അപ്പീൽ നൽകിയത്. തിങ്കളാഴ്ച വിഷയം വീണ്ടും പരിഗണിക്കും. അതിനുശേഷം തീരുമാനമുണ്ടാകും.
താനും മറ്റ് സ്ത്രീകളും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയെങ്കിലും അവർക്ക് റിപ്പോർട്ടിൻ്റെ പകർപ്പ് നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു. ഒരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് അത്യാവശ്യമാണ്.
ഇത്തരം സാഹചര്യത്തിൽ റിപ്പോർട്ട് പരസ്യമാക്കുന്നതിന് മുമ്പ് അത് കാണാൻ സാക്ഷികൾക്ക് അവകാശമുണ്ട്. റിപ്പോർട്ട് പരസ്യമാക്കുന്നതിന് മുമ്പ് അവരുടെ സമ്മതം വേണമെന്ന് രഞ്ജിനി കോടതിയെ അറിയിച്ചു. മുൻ ഹർജിയിൽ രഞ്ജിനി കക്ഷിയല്ലാത്തതിനാൽ പ്രത്യേക അനുമതി തേടി.