സ്ത്രീധനപീഡനത്തെത്തുടർന്ന് ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയ(vismaya)യുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഗനിയിൽ കുടുങ്ങിയ സംഭവത്തിൽ സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിസ്മയുടെയുടെ പിതാവ്. മകനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. നൈജീരിയ(nigeria)ക്ക് മകനേയും സംഘത്തെയും ഗനി നാവികസേന കൈമാറുമെന്ന ആശങ്കയിലാണ് കുടുംബം.
ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയിൽനിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനാണ് ഹെറോയിക് ഐഡൻ എന്ന കപ്പലിൽ 26 പേർ എത്തിയത്. നോർവേ ആസ്ഥാനമായ ഒ.എസ്.എം. മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പൽ. ആകെ 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇവരിൽ 16 പേർ ഇന്ത്യക്കാരും ഒരാൾ പോളണ്ടുകാരനും ഒരാൾ ഫിലിപ്പൈൻ സ്വദേശിയും എട്ടുപേർ ശ്രീലങ്കക്കാരുമാണ്. കപ്പലിന്റെ ക്യാപ്റ്റൻ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസർ.നാവിഗേറ്റിങ് ഓഫീസറാണ് വിസ്മയയുടെ സഹോദരൻ നിലമേൽ കൈതോട് സ്വദേശി വിജിത്ത്.
കൊച്ചി സ്വദേശിയായ മിൽട്ടനും കപ്പലിലുണ്ട്. നൈജീരിയയിലേക്ക് തങ്ങളെ എത്തിക്കുന്നതിൽ കടുത്ത ഭയമുണ്ടെന്ന് വിജിത്ത് അറിയിച്ചു. നാട്ടിലേക്ക് വിളിക്കാനോ വിവരങ്ങൾ അറിയിക്കാനോ കഴിയാതാകുമെന്ന ആശങ്കയും വിജിത്ത്കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പങ്കുവച്ചു.