
കണ്ണൂർ മുഴപ്പിലങ്ങാട് ഒമ്പതുവയസ്സുകാരിയെ തെരുവുനായകൾ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയയെയാണ് തെരുവുനായകൾ ആക്രമിച്ചത്. കൈകാലുകൾക്ക് ആഴത്തിൽ മുറിവേറ്റ കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മൂന്ന് നായ്ക്കളാണ് വളഞ്ഞിട്ട് ആക്രമിച്ചത്.
അതേസമയം മനുഷ്യനെ ആക്രമിക്കുന്ന തെരുവ് നായകളെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ ചൂണ്ടിക്കാട്ടി.
കുട്ടികൾക്ക് നേരെ വരെ തെരുവ് നായകളുടെ അക്രമം കൂടി വരുന്ന പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹർജി ഫയൽ ചെയ്തത്.
അതേ സമയം, അപകടകാരികളായ തെരുവ് നായകളെ ഇല്ലായ്മ ചെയ്യാൻ തടസം കേന്ദ്ര നിയമങ്ങളാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഹർജി. തെരുവ് നായ കേസിൽ നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.
