പോർച്ചുഗൽ ക്യാപ്റ്റനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ സൗദി അറേബ്യ ക്ലബ്ബായ അല്‍ നാസറിലേക്ക്. സ്പാനിഷ് മാധ്യമമായ മാഴ്സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2030 വരെയായിരിക്കും ക്ലബ്ബുമായുള്ള താരത്തിന്റെ കരാറെന്നാണ് സൂചന.2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഈജിപ്തിനും ഗ്രീസിനുമൊപ്പം സൗദി അറേബ്യയുടെ ശ്രമത്തിന്റെ അംബാസഡറാമായിട്ടാണ് താരത്തിൻ്റെ കൂടുമാറ്റം എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
2030ലെ ലോകകപ്പ് ആതിഥേയത്വം ഏത് രാജ്യത്തിനാണെന്നത് 2024ല്‍ നടക്കാനിരിക്കുന്ന എഴുത്തിനാലാം ഫിഫ കോൺഫറൻസിൽ തീരുമാനിക്കും. ക്രിസ്റ്റ്യാനോയുടെ പ്രധാന എതിരാളിയും അർജൻ്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത സൂപ്പർ താരവുമായ ലയണൽ മെസി നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ കൂടിയാണ്.
റിപ്പോർട്ട് പ്രകാരം ക്രിസ്റ്റ്യാനോ സൗദി ക്ലബിൽ ചേക്കേറിയൽ അദ്ദേഹത്തിൻ്റെ വര്‍ഷങ്ങള്‍ നീണ്ട യൂറോപ്യന്‍ ക്ലബ്ബ് കരിയറിനും തിരശ്ശീല വീഴും. ഇതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്ന താരത്തിന്റെ മോഹവും ഇല്ലാതെയാകും.
ഫിഫ ലോകകപ്പ് സമയത്ത് അല്‍ നാസറില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ക്രിസ്റ്റ്യാനോ തള്ളിയിരുന്നു. അത് സത്യമല്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിന് ശേഷമാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റെഡിന് വേണ്ടി 436 മത്സരങ്ങളില്‍ നിന്ന് 145 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ ക്ലബിന് നേടിക്കൊടുക്കുന്നതിനിടയിൽ നിർണ്ണായകമായത് ക്രിസ്റ്റാനോയുടെ പ്രകടനമാണ്.മാഞ്ചസ്റ്ററിന് വേണ്ടിയുള്ള പ്രകടനങ്ങളാണ് 2008ല്‍ താരത്തിന് ബാലന്‍ ദി ഓര്‍ നേടിക്കൊടുത്തത്.