ആശങ്കകൾ ഉയർത്തി ചുഴലിക്കാറ്റായി അറബിക്കടലിലെ അതീവ ന്യൂനമർദ്ദം മാറി എന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായിട്ടാണ് ചുഴലിക്കാറ്റായി രൂപം മാറിയെന്നാണ് റിപ്പോർട്ടുകൾ.
അറബിക്കടലിൽ ഈ വർഷം ആദ്യം രൂപപ്പെട്ട ചുഴലിക്കാറ്റിന് ‘ബിപോർജോയ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ദുരന്തം എന്നാണ് ഈ വാക്കിനർത്ഥം. ബംഗ്ലാദേശുകാരാണ് ഈ പേര് നൽകിയിരിക്കുന്നത്.ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ മൂന്നാഴ്ചയ്ക്കിടെ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോച്ച ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്കും മ്യാൻമറിലേക്കും വൻ നാശം വിതച്ചിരുന്നു. അതിന് പിന്നാലെയാണ് ആശങ്കവിതച്ച് ബിപോർജോയി എത്തുന്നത്.
കിഴക്കൻ അറബിക്കടലിലും പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് കിഴക്കൻ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 80-90 കിലോമീറ്റർ മുതൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതൽ ഇതേ പ്രദേശത്ത് ഇത് മണിക്കൂറിൽ 105-115 കിലോമീറ്റർ മുതൽ മണിക്കൂറിൽ 125 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പടിഞ്ഞാറൻ – തെക്ക് അറബിക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും കേരള-കർണാടക- ഗോവ തീരങ്ങളിലും മണിക്കൂറിൽ 40-50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും പത്താം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.
