ഒഡീഷ ട്രെയിൻ ആക്രമണത്തെ മുൻനിർത്തി വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഒഡീഷ പോലീസ്. നിരവധി പരാമർശങ്ങൾ ശ്രദ്ധയില്പെട്ടെന്നും ഇനിയും ഇത്തരത്തിലുണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.ഒഡീഷ ട്രെയിൻ അപകടത്തെ വളരെ മോശം രീതിയിൽ വർഗീയവത്ക്കരിക്കാൻ ചില വലതുപക്ഷ ഹാൻഡിലുകൾ ശ്രമം നടത്തിയിരുന്നു. ‘ദി റാൻഡം ഇന്ത്യൻ’ എന്ന ട്വിറ്റർ ഹാന്റിലിൽ നിന്ന് അപകടം നടന്ന പ്രദേശത്തിനടുത്തുള്ള മുസ്ലിം പള്ളിയെ ചൂണ്ടിക്കാട്ടി വിദ്വേഷപ്രചാരണം നടന്നിരുന്നു. എന്നാൽ അത് മുസ്ലിം പള്ളിയല്ല, ഹിന്ദു ക്ഷേത്രമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. മറ്റ് ഹാൻഡിലുകളിൽനിന്ന് അപകടത്തിൽപ്പെട്ടവർക്ക് രക്തം നൽകാൻ വരുന്നത് ഹിന്ദുക്കൾ മാത്രമെന്നും മുസ്ലിങ്ങൾ വരുന്നില്ലെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.

ചില മീഡിയാ ഹാൻഡിലുകൾ ട്രെയിൻ അപകടത്തെ വർഗീയവത്ക്കരിക്കാൻ ശ്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നും പങ്കുവെക്കുന്നതിൽനിന്നും വിട്ടുനിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും’; ഒഡീഷ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
