ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മണിവരെ 4.63 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. 19 ജില്ലകളിലായി 89 സീറ്റുകളിലേക്കാണ് 788 സ്ഥാനാർഥികൾ ജനവിധി തേടുന്നത്. ബിജെപിയെയും കോൺഗ്രസിനെയും ആം ആദ്മിയെയും സംബന്ധിച്ച് ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്.
ഗുജറാത്ത് ചരിത്രത്തിൽ തന്നെ ഏറെ നിർണായകമായേക്കാവുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഗുജറാത്ത് മണ്ണ് ത്രികോണ മത്സരത്തിന് സാക്ഷിയാക്കുന്നത്. ആം ആദ്മിയുടെ കടന്നുവരവ് ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തെ 19 ജില്ലകളിലായി 89 സീറ്റുകളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിജെപിയുടെ ഭരണത്തിനും,കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിനും, ആംആദ്മിയുടെ കടന്നുവരവിനും ജനമിന്ന് ചൂണ്ടു വിരലിൽ മറുപടി നൽകും.
2017ലെ തിരഞ്ഞെടുപ്പിൽ 89 സീറ്റിലേക്ക് നടന്ന മത്സരത്തിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ 40 സീറ്റുമായി കോൺഗ്രസ് പിന്തുടർന്നു. പൊതുവേ കോൺഗ്രസിനു വേരോട്ടമുള്ള മേഖലകളാണ് ആദ്യഘട്ടത്തിൽ പെടുന്നത്.മോർബി ദുരന്തം, ജി എസ് ടി, കാർഷിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പെൻഷൻ പദ്ധതി എന്നിവ ഉയർത്തി ഇത്തവണ പതിവിലേറെ ഭരണ വിരുദ്ധ വികാരം ഇളക്കി വിടാൻ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞിട്ടുണ്ട്. ബിജെപിക്ക് ഇത് മറികടക്കാനായാലെ വീണ്ടുമൊരു തുടർ ഭരണം ഉറപ്പിക്കാൻ കഴിയൂ.