
ഇന്നലെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എ ഐ ക്യാമറയുടെ പിടിയിൽ കുടുങ്ങിയത് 38,520 നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.
വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇവ ഉപയോഗിക്കാതിരിക്കൽ. സിഗ്നൽ ലംഘനം, ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അതിവേഗം എന്നിവയാണ് ക്യാമറകൾ കണ്ടെത്തുക. ഇന്നലെ ഏറ്റവും കൂടുതൽ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4778 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മലപ്പുറത്താണ് ഏറ്റവും കുറവ്. തിരുവനന്തപുരമാണ് കൊല്ലം കഴിഞ്ഞാൽ നാലായിരത്തിന് മുകളിൽ നിയമ ലംഘനം കണ്ടെത്തിയ ജില്ല.
