
ദിവസങ്ങള്‍ നീണ്ടുനിന്ന കനത്ത മഴക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ നേരത്തെയുള്ള മുന്നറിയിപ്പ് തുടരുന്നു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് 12ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ ദില്ലിയിലെ ശക്തമായ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതതടസ്സവും ഉണ്ടായി.മണിക്കൂറുകളാണ് നിരവധി വാഹനങ്ങൾ നിരത്തിൽ നിർത്തിയിവേണ്ടിവന്നത്. വെള്ളക്കെട്ട് ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കനത്ത മഴയിൽ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകൾ തകർന്നതായും ഒരാൾ മരിച്ചതായും ദില്ലി അഗ്നിശമന സേന അധികൃതർ അറിയിച്ചു. കൽക്കാജി മേഖലയിൽ സ്ഥിതി ചെയ്യുന്ന ദേശ്ബന്ധു കോളേജിന്റെ മതിൽ ഇടിഞ്ഞുവീണ് പതിനഞ്ചോളം ആഡംബര കാറുകളും തകർന്നു.വരുന്ന ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജമ്മു, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ മൺസൂണാണ് മഴയ്ക്ക് കാരണം.
