
അട്ടപ്പാടി ഭവാനി പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പുഴയിൽ വീഴും മുമ്പ് മരിച്ചതായും പിൻകാലുകൾക്ക് ഒടിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പുലിയുടെ ശരീരസ്രവ സാംപിളുകൾ ഇന്ന് രാസപരിശോധനയ്ക്ക് അയക്കും.
അട്ടപ്പാടി ഭവാനി പുഴയിൽ ചിണ്ടക്കി ചെക്ഡാമിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഒഴുകി വന്ന നിലയിൽ പുലിയുടെ ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം കരയ്‌ക്കെത്തിച്ച് പരിശോധിച്ചു. 10 വയസ്സ് പ്രായമുള്ള ആൺപുലിയുടെ ജഡം ഉച്ചയ്ക്ക് ശേഷം പോസ്റ്റ്മോർട്ടവും നടത്തി.
ബാഹ്യമായ പരിശോധനയിൽ മുറിവുകൾ ഇല്ലായിരുന്നെന്നും തലയ്ക്ക് സാരമായ ക്ഷേതമേറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്മാർട്ടത്തിലെ കണ്ടെത്തൽ. പിൻകാലുകളിൽ ഒന്ന് ഒടിഞ്ഞ നിലയിലും എല്ലുകൾക്ക് പൊട്ടലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉയരത്തിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാവാം എന്നാണ് നിഗമനം.
പുഴയിൽ വീഴും മുമ്പ് പുലിയുടെ മരണം സംഭവിച്ചിട്ടുണെന്നാണ് പോസ്റ്റ്മാർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ വെറ്റിനറി സർജന്റെ കണ്ടെത്തൽ. പുലിയുടെ ശരീരസ്രവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് എറണാകുളത്തേക്ക് അയക്കുമെന്നും സൈലന്റ് വാലി ഡിഎഫ്ഒ പറഞ്ഞു.
